തുലാമഴ: മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളില്‍ തുലാവര്‍ഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ്
തുലാമഴ: മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

തിരുവനന്തപുരം: പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളില്‍ തുലാവര്‍ഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുലാവര്‍ഷം ശക്തമാവുകയും വിള്ളലുകളില്‍ മഴവെള്ളം ഇറങ്ങുകയും ചെയ്താല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ധിക്കും. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ മേഖലകളില്‍ തുടര്‍നിരീക്ഷണം ഏര്‍പ്പെടുത്തണം.നേരത്തെ ഉരുള്‍പൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ജിഎസ്‌ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. മുരളീധരന്‍ പറഞ്ഞു.

വിള്ളലുകളുണ്ടായ മേഖലയില്‍ നിന്ന് ആളുകളെ നിര്‍ബന്ധമായി മാറ്റണമെന്ന് റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുമരിലും തറയിലും വിള്ളലുകള്‍ വീണ വീടുകളില്‍ അറ്റകുറ്റപ്പണി നടത്താതെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും ഉരുള്‍പൊട്ടല്‍ മേഖലയില്‍ പഠനം നടത്തിയ ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. 

പ്രളയകാലത്ത് സംസ്ഥാനത്താകെ 997 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായെന്നാണ് കണക്ക്.ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി പലയിടത്തും ഭൂമി വിണ്ടുകീറിയിട്ടുണ്ട്. കനത്ത മഴ മൂലം ഉരുള്‍പൊട്ടലിനുള്ള അനുകൂലസാഹചര്യമുണ്ടാവുകയും എന്നാല്‍ മഴ നിലച്ച് തടസ്സപ്പെടുകയും ചെയ്തതോടെയാണ് വിള്ളലുകളുണ്ടായതെന്നാണ് ഭൗമശാസ്ത്രകേന്ദ്രത്തിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com