ശബരിമലയില്‍ തേനഭിഷേകം നടത്താനുള്ള അവകാശം തിരികെ വേണം, മലയരയര്‍ കോടതിയിലേക്ക്

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സഭ എതിര്‍ക്കുന്നതായി മലയരയ സഭ ജനറല്‍ സെക്രട്ടറി
ശബരിമലയില്‍ തേനഭിഷേകം നടത്താനുള്ള അവകാശം തിരികെ വേണം, മലയരയര്‍ കോടതിയിലേക്ക്

പത്തനംതിട്ട : ശബരിമലയില്‍ അയ്യപ്പന് തേനഭിഷേകം നടത്താനുള്ള അവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ സമൂഹം കോടതിയിലേക്ക്. മകരവിളക്കിന് ജ്യോതി തെളിയിക്കാനുള്ള അവകാശം, സന്നിധാനത്തിലേക്കുള്ള വഴിയിലെ കരിമല ക്ഷേത്രത്തിലെ പൂജ നടത്താനുള്ള അവകാശം എന്നിവ തിരികെ ലഭിക്കണമെന്നാണ് ഗോത്ര സമൂദായമായ മലയരയ വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി കെ കെ ഗംഗാധരന്‍ പറഞ്ഞു. 

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സഭ എതിര്‍ക്കുന്നതായി മലയരയ സഭ ജനറല്‍ സെക്രട്ടറി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സഭ റിവ്യൂ പെറ്റീഷന്‍ നല്‍കും. കേരള പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാര്‍ മുഖേനയാകും കോടതിയെ സമീപിക്കുക. ശബരിമല ക്ഷേത്രത്തിന്റെ അവകാശം ആദിവാസി വിഭാഗത്തില്‍പ്പെട്ട മലയരയ സമുദായത്തിന് തിരികെ വേണമെന്നും സമുദായം ആവശ്യപ്പെടുന്നു. 

ശബരിമല ക്ഷേത്രം മലയരയ സമുദായത്തിന്റെ ആരാധനാലയം ആയിരുന്നെന്നാണ് അവരുടെ വിശ്വാസം. പിന്നീട് ക്ഷേത്രം പന്തളം രാജകൊട്ടാരം ഏറ്റെടുക്കുകയും, അവിടെ നിന്നും ക്ഷേത്രത്തിന്റെ അധികാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍  എത്തിചേരുകയായിരുന്നു എന്നും മലയരയ സമുദായം ചൂണ്ടിക്കാട്ടുന്നു. യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പതിറ്റാണ്ടുകളായ ആചാരം ലംഘിക്കരുതെന്നും മലയരയ സഭ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com