തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. പ്രതിഷേധക്കാർക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. കെ സുധാകരൻ സമരം ചെയ്യുന്നത് തമാശയാണ്. പ്രതിഷേധക്കാർ ഹീനകൃത്യത്തിൽ നിന്നും പിന്‍മാറണമെന്നും ഇ പി. ജയരാജന്‍ ആവശ്യപ്പെട്ടു.
അതേസമയം സ്ത്രീകളെ തടഞ്ഞതോടെ നിലയ്ക്കലിൽ സംഘർഷാവസ്ഥയാണ്. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. പ്രതിഷേക്കാരെ വിരട്ടിയോടിച്ചശേഷമാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ചത്. പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി. ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു.
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടര്‍ന്നുവന്നവരെ പുതിയ സാഹചര്യം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാലും വിഷമമില്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പമ്പയില്‍ പ്രതിഷേധസമരമോ ആരെയെങ്കിലും തടയുകയോ ചെയ്യില്ലെന്ന് ശബരിമല സംരക്ഷണ സേനാ നേതാവ് രാഹുല്‍ ഈശ്വറും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ