നിലയ്ക്കലില്‍ വ്യാപക അക്രമം, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം, വാഹനങ്ങള്‍ തകര്‍ത്തു; പൊലീസ് ലാത്തിവീശി (വിഡിയോ)

പമ്പയില്‍ സ്ത്രീപ്രവേശനം വിലക്കിയ ബോര്‍ഡ് പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചു 
നിലയ്ക്കലില്‍ വ്യാപക അക്രമം, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം, വാഹനങ്ങള്‍ തകര്‍ത്തു; പൊലീസ് ലാത്തിവീശി (വിഡിയോ)

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധത്തില്‍ വ്യാപക അക്രമം. മാധ്യമപ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിലയ്ക്കലില്‍ കല്ലേറും കയ്യേറ്റവുമുണ്ടായി. ഒരു മാധ്യമ പ്രവര്‍ത്തകരെ ബസില്‍നിന്ന് അസഭ്യവര്‍ഷത്തോടെ ഇറക്കിവിട്ടു. ശബരിമലയിലേക്കു സ്ത്രീകള്‍ക്കു പ്രവേശനം വിലക്കിക്കൊണ്ട് പമ്പയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് മറച്ചു കെട്ടിയ ഫഌക്‌സ് പ്രതിഷേധക്കാര്‍ അഴിച്ചുമാറ്റി. നിലയ്ക്കലില്‍ അക്രമം കനത്തതോടെ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി.

രാവിലെ ഇംഗ്ലിഷ് വാര്‍ത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്തു. തൊട്ടുപിന്നാലെ ഇംഗ്ലിഷ് വാര്‍ത്താ പോര്‍ട്ടലായ ദി ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട് സരിതാ ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് അസഭ്യവര്‍ഷത്തോടെ ഇറക്കിവിട്ടു. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു പോവുന്നതിനിടെയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. 

റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് 18 എന്നിവയുടെ വാഹനങ്ങള്‍ക്കും നേരെ നിലയ്ക്കലില്‍ ആക്രമണമുണ്ടായി. രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഇവിടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് എത്തിയതോടെ സ്ഥിതിഗതികള്‍ തീര്‍ത്തും നിയന്ത്രണാതീതമായി. പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും അക്രമങ്ങള്‍ തുടരുകയായിരുന്നു. കെഎസ്അര്‍ടിസി ബസിനും കാറുകള്‍ക്കും നേരെ കല്ലേറുണ്ടായി. 

പമ്പയില്‍, ശബരിമലയിലേക്കു സ്ത്രീ പ്രവേശനം നിയന്ത്രിച്ചുകൊണ്ടുസ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ദേവസ്വം അധികൃതര്‍ ഫഌക്‌സ് സ്ഥാപിച്ചു മറച്ചിരുന്നു. സ്ത്രീ പ്രവേശന വിലക്കു നീക്കിയ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബോര്‍ഡില്‍ ഫഌക്‌സ് സ്ഥാപിച്ചു മറച്ചത്. ഇത് പ്രതിഷേധക്കാര്‍ അഴിച്ചുമാറ്റി. 

നിലയ്ക്കലില്‍ സമരക്കാരെ ലാത്തി വീശി ഓടിച്ച പൊലീസ് സമരപ്പന്തല്‍ രാവിലെ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പിന്നീട് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ പന്തല്‍ വീണ്ടും കെട്ടി ഉയര്‍ത്തുകയായിരുന്നു. ഇവിടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് നിലയ്ക്കലില്‍ എത്തുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com