കൊച്ചി: എടിഎം കവര്‍ച്ചാ സംഘം എത്തിയത് രണ്ട് വാഹനങ്ങളിലാണെന്ന് സൂചന. കോട്ടയം മണിപ്പുഴയിൽനിന്ന് മോഷ്ടിച്ച വാഹനം കൂടാതെ മറ്റൊരു വാഹനം പ്രതികളുടെ പക്കൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. അതിൽ ഒരു വാഹനം ചാലക്കുടിയിൽ ഉപേക്ഷിച്ചത് അന്വേഷണസംഘത്തെ വഴിതെറ്റിക്കാനാണെന്നാണ് സംശയം.
മണിപ്പുഴയിൽനിന്ന് വാഹനം മോഷ്ടിക്കുമ്പോള്‍ ഉണ്ടായിരുന്നത് എട്ടു ലിറ്റർ ഡീസലാണ്. ചാലക്കുടിയിൽ വാഹനം ഉപേക്ഷിക്കുമ്പോള്‍ വാഹനത്തിനുള്ളിൽ അരടാങ്ക് ഡീസലും. ഇതേതുടർന്ന് പൊലീസ് സംഘം കോടിമത മുതൽ ചാലക്കുടിവരെയുള്ള പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ഡൽഹി-ഹരിയാന അതിർത്തിയിലെ ഭിവാനിപ്പുർ ജില്ലയിലെ കൊള്ളക്കാരാണ് മോഷണത്തിനു പിന്നിലെന്നും സൂചനയുണ്ട്. ഗൂഗിൾ മാപ്പ് വഴി എടിഎം കൗണ്ടറുകൾ കണ്ടെത്തി മോഷണം ആസൂത്രണം ചെയ്തെന്നാണ് പൊലീസ് നിഗമനം. 2017ൽ ആലപ്പുഴയിൽ നടന്ന സമാനസ്വഭാവമുള്ള മോഷണക്കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൗകേസിലെ മറ്റുപ്രതികളെ പിന്നീട് കണ്ടെത്താനായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ