നിലയ്ക്കൽ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡിൽ കുത്തിയിരുന്ന് ശരണമന്ത്രങ്ങൾ വിളിച്ചത്. നിലയ്ക്കലിൽ ഇതോടെ പൊലീസ് എത്തി നിരോധനാജ്ഞ നിലവിലുള്ള കാര്യം പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ ഇവർ പിൻവാങ്ങാൻ കൂട്ടാക്കാതിരുന്നതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്കുള്ളിലാണ് പ്രതിഷേധമുണ്ടായത്.
അതേസമയം നിരോധനാജ്ഞ നാളെ രാത്രി 12 മണിവരെ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്. തീർത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിരോധനാജ്ഞയുള്ള സ്ഥലത്തേക്ക് കാറുകളിലാണ് യുവമോർച്ച പ്രവർത്തകർ എത്തിയത്. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് മിനിറ്റുകൾക്കുളളിലായിരുന്നു നിരോധനാജ്ഞ ലംഘിച്ചുളള പ്രതിഷേധം.
ഒരു വനിതയെയും സന്നിധാനത്ത് കയറ്റില്ലെന്നും സന്നിധാനവും പരിസരവും മുഴുവൻ യുവമോർച്ച പ്രവർത്തകരുണ്ടെന്നും പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ ശവത്തിൽ ചവിട്ടിയെ സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കൂ. നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും യുവമോർച്ച നേതാക്കൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ