പത്തനംതിട്ട : ശബരിമലയില്‍ പൊലീസ് സംരക്ഷണത്തോടെ യുവതികളെ കൊണ്ടു വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് പന്തളം കൊട്ടാരം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി എന്‍ നാരായണ വര്‍മ്മ ആവശ്യപ്പെട്ടു.
വിഷയത്തിൽ ദേവസ്വം ബോര്‍ഡിനെ കൊട്ടാരം വിമര്‍ശനം അറിയിച്ചു. യുവതി പ്രവേശനത്തിനെതിരെ പതിനെട്ടാം പടിക്ക് താഴെ ശരണം വിളികളോടെ പ്രതിഷേധിച്ച പരികർമികളോട് വിശദീകരണം ചോദിച്ച ബോർഡ് നടപടി ദൗർഭാഗ്യകരമാണ്. പരികർമികൾക്ക് ആചാരം പാലിക്കാൻ ബാധ്യതയുണ്ടെന്നും നിര്‍വ്വാഹക സംഘം വിലയിരുത്തിയതായി നാരായണ വർമ്മ പറഞ്ഞു. ആചാര ലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടാനുള്ള നിർദ്ദേശം മുതിർന്ന തന്ത്രിക്ക് നൽകിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി സ്വദേശി രഹന ഫാത്തിമയും, ആന്ധ്രയിൽ നിന്നുള്ള വനിത മാധ്യമപ്രവർത്തക കവിതയും എത്തിയപ്പോഴാണ്, യുവതികൾ സന്നിധാനത്ത് എത്തിയാൽ നട പൂട്ടി പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് അറിയിച്ചത്. സുപ്രിംകോടതി വിധി മാനിക്കുന്നു. എന്നാൽ വിശ്വാസികളെ വഞ്ചിച്ച് പൂജ നടത്താനില്ലെന്ന് തന്ത്രി നിലപാട് അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് യുവതികളെ അനുനയിപ്പിച്ച് മടക്കി അയക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ