''കൊല്ലരുതയ്യാ...''; പതിനെട്ടാം പടിയിലെത്തിയ ലത സന്നിധാനത്തേക്ക് നോക്കി കേണു... 

മലചവിട്ടാനെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി ലതയ്‌ക്കെതിരെ ശബരിമലയില്‍ പ്രതിഷേധക്കാര്‍ നടത്തിയത് കനത്ത ആക്രമണം
''കൊല്ലരുതയ്യാ...''; പതിനെട്ടാം പടിയിലെത്തിയ ലത സന്നിധാനത്തേക്ക് നോക്കി കേണു... 

പമ്പ: മലചവിട്ടാനെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി ലതയ്‌ക്കെതിരെ ശബരിമലയില്‍ പ്രതിഷേധക്കാര്‍ നടത്തിയത് കനത്ത ആക്രമണം. ഇതു രണ്ടാം തവണയാണ് ഭര്‍ത്താവ് കുമരന്‍, മകന്‍ ശിവ ഹരി എന്നിവര്‍ക്കൊപ്പം ലത മലചവിട്ടുന്നത്. എന്നാല്‍ ഇത്തവണയെത്തുമ്പോള്‍ തനിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടിവരുമെന്ന് ലത പ്രതീക്ഷിച്ചില്ല. വഴിയിലൊരു സ്ഥലത്തും വലിയ പ്രതിഷേധങ്ങളുണ്ടായില്ല. വലിയ നടപ്പന്തലിന്റെ മുന്നില്‍ നിന്നും സംഘപരിപരിവാര്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. 

തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചവരോട് പമ്പയില്‍ കാണിച്ചതാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ ശരണം വിളിച്ച് ബാക്കിയുള്ള പ്രവര്‍ത്തകരെ കൂട്ടി.  സന്നിധാനത്തും പതിനെട്ടാം പടിയുടെ സമീപവും നിലയുറപ്പിച്ചിരുന്ന പ്രതിഷേധക്കാര്‍ വലിയ നടപ്പന്തലിലേക്കെത്തിയതോടെ രംഗം വഷളായി. രംഗത്തേക്ക് മാധ്യമ പ്രവര്‍ത്തകരും പൊലീസും.

പ്രതിഷേധക്കാര്‍ ലതയെ വളഞ്ഞു. സന്നിധാനത്ത് കൂക്കിവിളിയും അസഭ്യവര്‍ഷവും ആക്രോശവും. ബിജെപി നേതാവ്  വി വി രാജേഷ് സംഘ നേതൃത്വം ഏറ്റെടുത്തു. 52 വയസുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു ഇവരെ മുന്നോട്ട് വിട്ടു. 

കണ്ണുകള്‍ നിറഞ്ഞൊഴുകി അയ്യന്റരികിലേക്കു നീങ്ങുമ്പോഴും സന്നിധാനത്തെ വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിലേക്ക് ഇരച്ച് കയറി കൂക്കിവിളിച്ചും അസഭ്യം പറഞ്ഞും രോഷം തീര്‍ത്തു. സംഘത്തിലൊരാള്‍ കാവി  ഷോള്‍ അണിയിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ്  തടഞ്ഞു.

പതിനെട്ടാം പടിയിലെത്തിയ ലത അയ്യനെ നോക്കി  കരഞ്ഞു:  ''കൊല്ലരുതയ്യാ''. പടി ചവിട്ടി നടയില്‍ കുടുംബത്തോടൊപ്പം സോപാനത്തില്‍ തൊഴുതു. ജീവന്‍ തിരിച്ചു കിട്ടിയതില്‍, തൊഴാന്‍ ഭാഗ്യം കിട്ടിയതില്‍, സഹായിച്ചതില്‍ അവര്‍  പൊലീസുകാരോട് നന്ദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com