ആലപ്പുഴ: നികുതിയടക്കാത്ത അഞ്ചുലക്ഷം രൂപയോളം വിലവരുന്ന അഞ്ഞൂറു ബൻഡിൽ വ്യാജ സിഗററ്റുകൾ പിടികൂടി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സിഗററ്റുകൾ പിടികൂടിയത്.
ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വട്ടയാൽ വാർഡിൽ അരയൻ പറമ്പ് വീട്ടിൽ അഷ്റഫിന്റെ (33) വീട്ടിൽനിന്നു 300 പാക്കറ്റ് സിഗരറ്റുകളും ചങ്ങനാശേരി പെരുന്ന സ്വദേശി പള്ളിവീട്ടിൽ ഷെർവിന്റെ(39) പക്കൽ നിന്നും 50 പാക്കറ്റുകളും ചങ്ങനാശേരി വാഴപ്പള്ളി വില്ലേജിലെ മഞ്ചാടിക്കര മുറിയിൽ സാദിഖിന്റെ(32) വീട്ടിൽ നിന്നും 150 പാക്കറ്റുകളുമാണ് പിടികൂടിയത്. സാദിഖ് ഒളിവിലാണ്.
ആലപ്പുഴ ടൗണിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് വില കുറഞ്ഞ സിഗരറ്റുകൾ വ്യാപകമായി വില്പന നടത്തിവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ആലപ്പുഴ സ്വദേശി അഷ്റഫ് ടൗണ്‍ ഭാഗങ്ങളിലെ വിവിധ കടകളിൽ ഈ സിഗരറ്റുകൾ എത്തിച്ചു വില്പന നടത്തുന്നതായി വിവരം ലഭിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്നു വ്യാജസിഗരറ്റുകൾ പിടികൂടിയത്. അഷ്റഫിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷെർവിൻ, സാദിഖ് എന്നിവരുടെ ചങ്ങനാശേരി ഭാഗത്തുള്ള വീട്ടിൽ നിന്നും കൂടുതൽ സിഗരറ്റുകൾ പിടികൂടി. കേരളത്തിൽ കണ്ടുവരാത്ത സിഗരറ്റുകളാണ് പിടികൂടിയവയിൽ അധികവും.
ഓൾ ഇൻ വണ്‍, ഓൾഡ് സ്പൈസ്, എസ്സൈ ലൈറ്റ്സ്, ഗോൾഡ് കിംഗ്, പാരിസ്, ഡിജെഎആർയുഎം ബ്ലാക്ക്, സിഗാറോണ് എന്നീ പേരിലുള്ള സിഗരറ്റുകളാണ് പിടികൂടിയത്. വിവിധ രുചിഭേദങ്ങൾ ഉള്ളവയാണ് പിടികൂടിയ സിഗരറ്റുകളിലേറെയും.
500 ബൻഡിലുകളിലായി 15000 ഓളം പാക്കറ്റ് വ്യാജസിഗരറ്റുകളാണ് പിടികൂടിയത്. ഒരു സിഗരറ്റിനു മാർക്കറ്റിൽ പത്തുരൂപയോളം വിലയുള്ളപ്പോൾ ഇവ ഇവർ മൂന്നുരൂപ പ്രകാരമാണ് വില്പന നടത്തുന്നത്. തുടർനടപടികൾക്കായി പ്രതികളേയും വ്യാജസിഗരറ്റുകളും ആലപ്പുഴ ജിഎസ്ടി അധികാരികൾക്ക് കൈമാറി. പൊലീസിനും വിവരം കൈമാറിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ