ന്യൂഡല്‍ഹി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായാണ് നിലപാട് മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണെന്നും വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്നത്തിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ ഇദ്ദേഹം സ്വാഗതം ചെയ്തിരുന്നു. വിധി നടപ്പാക്കാൻ കേന്ദ്ര സേനയെ വിളിക്കണമെന്നുപോലും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിലപാട് മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ