തിരുവനന്തപുരം: ശബരിമല വിഷയത്തിലെ പ്രതിസന്ധിക്കിടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും.
കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേവസ്വംബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തൽസ്ഥിതി റിപ്പോർട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാമെന്നും പുനഃപരിശോധനാ ഹർജി പരിഗണിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും മുതിർന്ന അഭിഭാഷകർ ദേവസ്വം ബോർഡിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
സുപ്രീംകോടതിയില്‍ നിലവിലുള്ള പുനപരിശോധ ഹര്‍ജികള്‍ സ്വീകരിച്ചാല്‍ ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാകും. മുമ്പ് ഹാജരായ അഭിഭാഷകന്‍ മനു അബിഷേക് സിംഗിവിയെ തന്നെ നിയോഗിക്കനാണ് ബോര്‍ഡ് ആലോചിക്കുന്നത്. ഇന്നത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് ദില്ലിയിലെത്തി തുടര്‍നടപടികളുടെ ഏകോപനം നിര്‍വ്വഹിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ