ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരചടങ്ങിനിടെ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ പ്രതിഷേധം; സ്വന്തം ഇടവകക്കാര്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ 

സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സിസ്റ്റര്‍ അനുപമയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റ് സിസ്റ്റര്‍മാക്കുമെതിരെ ഒരു സംഘം പ്രതിഷേധവുമായെത്തിയത്
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരചടങ്ങിനിടെ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ പ്രതിഷേധം; സ്വന്തം ഇടവകക്കാര്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ 

ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ  ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെ സിസ്റ്റര്‍ അനുപമയ്ക്കും ഒപ്പമെത്തിയ മറ്റു സിസ്റ്റര്‍മാര്‍ക്കും നേരെ പ്രതിഷേധം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗീകപീഡനക്കേസിലെ സാക്ഷിയും ജലന്ധര്‍ രൂപതയിലെ വൈദീകനുമാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിലാണ് ഫാ.കുര്യാക്കോസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ പ്രതിഷേധം.

പള്ളിമേടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെ ഒരു സംഘം വിശ്വാസികള്‍ സിസ്റ്ററിനെ തടയുകയും കെട്ടിടത്തില്‍ നിന്ന് പുറത്താക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ചിലര്‍ സിസ്റ്ററിന് അനുകൂലമായും രംഗത്തെത്തി. താനും ഇതേ ഇടവകക്കാരിയാണെന്നും എന്തുകൊണ്ടാണ് സ്വന്തം ഇടവകക്കാര്‍ തന്നെ തള്ളിപ്പറയുന്നതെന്ന് അറിയില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

ഇടവകാംഗമായ മാറ്റൊരു വൈദികൻ മരിച്ചപ്പോള്‍ എത്താതിരുന്ന സിസ്റ്റര്‍ അനുപമ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിനെത്തിയത് ദുരൂഹമാണെന്ന് ആരോപിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ഫാദര്‍ കുര്യാക്കോസ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും തങ്ങള്‍ക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയിരുന്നത് അച്ചനാണെന്നും സിസ്റ്റര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com