ആ 'ഫോൺ കോളിൽ' കള്ളിപൊളിഞ്ഞു ; ഭാര്യയെ കൊന്ന് ആൾമാറാട്ടം നടത്തി വിലസിയ വിരുതനെ പൊലീസ് പൊക്കിയത് അതിവിദ​ഗ്ധ ഓപ്പറേഷനിലൂടെ..

15 വർഷം എല്ലാവരെയും കബളിപ്പിച്ച പ്രതിയെ പൊലീസ് പൂട്ടിയത് അതിവിദ​ഗ്ധമായി
ആ 'ഫോൺ കോളിൽ' കള്ളിപൊളിഞ്ഞു ; ഭാര്യയെ കൊന്ന് ആൾമാറാട്ടം നടത്തി വിലസിയ വിരുതനെ പൊലീസ് പൊക്കിയത് അതിവിദ​ഗ്ധ ഓപ്പറേഷനിലൂടെ..

ബം​ഗലൂരു : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങി, പേരും ഭാഷയുമടക്കം മാറ്റി 15 വർഷം എല്ലാവരെയും കബളിപ്പിച്ച പ്രതിയെ പൊലീസ് പൂട്ടിയത് അതിവിദ​ഗ്ധമായി. ഒരാള്‍ക്കും സംശയത്തിനിട നല്‍കാതെ പ്രവീൺ ഭട്ട്ലെ എന്ന തരുണ്‍ ജിന്‍രാജ് പിടിച്ചുനിന്നത് 15 വര്‍ഷം. പക്ഷെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ ചെറിയൊരു സംശയമാണ്, കള്ളം പൊളിച്ച് പ്രതിയെ നിയമത്തിന്റെ വലയ്ക്ക് അകത്താക്കിയത്. 

തൃശൂര്‍ സ്വദേശികളായ കൃഷ്ണന്‍-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ജീവനക്കാരിയുമായിരുന്ന സജിനി(26)യെ 2003 ഫെബ്രുവരി 14നാണ് അഹമ്മബദാബാദിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭര്‍ത്താവ് തരുണ്‍ ജിന്‍രാജ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം കവര്‍ച്ചാ ശ്രമത്തിനിടെയാണെന്ന് വരുത്തി തീർക്കാനും ഇയാൾ ശ്രമിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവര്‍ച്ച നടന്നതിന് തെളിവുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ, സജിനിയുടെ മാതാപിതാക്കളുടെയും പോലീസിന്റെയും സംശയം കായികാധ്യാപകനായ തരുണിലേക്ക് നീണ്ടതോടെ ഇയാള്‍ അഹമ്മദാബാദില്‍നിന്നും മുങ്ങി. 

സജിനിയെ കൊലപ്പെടുത്തിയ കാര്യം തരുണ്‍ കാമുകിയെ വിളിച്ചറിയിച്ചു. എന്നാൽ  കൊലക്കേസ് പ്രതിയോടൊപ്പം ജീവിക്കാനില്ലെന്ന് കാമുകി വ്യക്തമാക്കിയതോടെ തരുണ്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. കോളേജില്‍ തന്റെ ജൂനിയറായി പഠിച്ച പ്രവീണ്‍ ഭട്ട്‌ലെ എന്നയാളുടെ സര്‍ട്ടിഫിക്കറ്റുകളും സ്വന്തമാക്കി. തുടര്‍ന്ന് പ്രവീണ്‍ ഭട്ട്‌ലെ എന്ന പേരില്‍ മറ്റു വ്യാജരേഖകളും നിര്‍മിച്ച് ഡല്‍ഹിയിലും പൂണെയിലും പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്തു. 

2009ല്‍ സഹപ്രവര്‍ത്തകയായ പൂനെ സ്വദേശിനി നിഷ എന്ന യുവതിയെ തരുൺ വിവാഹവും കഴിച്ചു. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്. മാതാപിതാക്കള്‍ മരണപ്പെട്ടെന്ന് കള്ളംപറഞ്ഞാണ് ജിന്‍രാജ്-അന്നമ്മ ദമ്പതികളുടെ മകനായ തരുണിന്റെ വിവാഹം. ഭാര്യയോടുപോലും യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തിയില്ല. പിന്നീട് തരുണും കുടുംബവും ബെംഗളൂരുവിലേക്ക് താമസംമാറി. പ്രമുഖ ഐടി കമ്പനിയില്‍ സീനിയര്‍ മാനേജറായി. വര്‍ഷം ഇരുപതുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങി ആഡംബര ഫ്‌ളാറ്റില്‍ സുഖജീവിതം നയിച്ചു. ഇതിനിടെ അകന്ന ബന്ധുവെന്ന പേരില്‍ മകനെ കാണാനായി അന്നമ്മ ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുകയും ചെയ്തു. 

2012-ലാണ് അന്വേഷണം നിലച്ച സജിനി കൊലക്കേസ് അന്വേഷണം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പുനരാരംഭിക്കുന്നത്. തരുണിന്റെ അമ്മ അന്നമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും യാതൊരും തുമ്പും ലഭിക്കാതെ കുഴങ്ങി. ഇതിനിടെയാണ് അന്നമ്മയുടെ ബെംഗളൂരു യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടത്.  അന്നമ്മയ്ക്ക് ബംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍നിന്ന് കോളുകള്‍ വരുന്നത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും  തരുണ്‍ജിന്‍രാജ് എന്നയാളെ മാത്രം കണ്ടെത്താനായില്ല. 

പൂനെ സ്വദേശിനി നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ പോകുന്നതെന്ന് ഇതിനിടെ പോലീസ് കണ്ടെത്തി.  ഇവരുടെ ഭര്‍ത്താവ് ഐടി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞു.  ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിഷയുടെയും കുട്ടികളുടേയും ചിത്രത്തിനൊപ്പം തരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.  പ്രവീണ്‍ ഭട്ട്‌ലെ എന്ന പേരില്‍ അന്വേഷണം വഴിമുട്ടി. തുടര്‍ന്ന് പൊലീസ് വീണ്ടും ഒറാക്കിളില്‍ അന്വേഷണം നടത്തി. പ്രവീണ്‍ ഭട്ട്ല എന്നയാള്‍ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കായികാധ്യാപകനായിരിക്കെ വിരലിന് പരിക്കേറ്റ അടയാളവും പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com