തൃശൂർ: യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷന് സർക്കാർ നിർദേശം നൽകി. കുതിച്ചുയരുന്ന ഇന്ധന വില അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി നവംബർ ഒന്നുമുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഒക്ടോബർ 11ന് ബസുടമകൾ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകിയിരുന്നു. നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും വ്യക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, ടോമിൻ തച്ചങ്കരിയും ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് നിരക്ക് വർധനവ് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനോട് ആവശ്യപ്പെട്ടത്.
ഇന്ന് തൃശൂരിലെത്തുന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ബസുടമകളുമായി ചർച്ച നടത്തുന്നുണ്ട്. രാമനിലയത്തിൽ ഉച്ചക്ക് രണ്ടിനാണ് ചർച്ച. ഇക്കാര്യം ബസുടമകളെയും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. യോഗത്തിൽ കമ്മീഷനോട് നിർദേശ നൽകിയ കാര്യം മന്ത്രി വ്യക്തമാക്കും. മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം. കഴിഞ്ഞ മാർച്ചിൽ ബസ് ചാർജ് വർധിപ്പിച്ചിരുന്നു.
രണ്ടര വർഷത്തിനിടയിൽ ഇന്ധന വിലയിലും മറ്റ് ചെലവുകളിയും ഭീമമായ വർധന ഉണ്ടായ സാഹചര്യത്തിൽ നിരക്ക് വർധനവല്ലാതെ മറ്റ് പരിഹാരമില്ലെന്ന നിലപാടിലാണ് ബസുടമകൾ. കെ.എസ്.ആർ.ടി.സിയും വൻ പ്രതിസന്ധിയിലാണ്. ഇതെല്ലാം പരിഗണിച്ചാണ് നിരക്ക് വർധനവ് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ