'മറ്റേ പ്രശ്‌നം' ഒന്നുമല്ലെന്ന് എ കെ ബാലന്‍ ;  ആരോപണ വിധേയനായ പി കെ ശശിക്കൊപ്പം വേദി പങ്കിട്ടു

പീഡന ആരോപണ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തും മുൻപാണ് ഇവർ ഒരുമിച്ചു പരിപാടിയിൽ പങ്കെടുത്തത്
'മറ്റേ പ്രശ്‌നം' ഒന്നുമല്ലെന്ന് എ കെ ബാലന്‍ ;  ആരോപണ വിധേയനായ പി കെ ശശിക്കൊപ്പം വേദി പങ്കിട്ടു


പാലക്കാട് : മറ്റേ പ്രശ്നം ഞങ്ങൾക്ക് ഒന്നുമല്ലെന്ന് മന്ത്രി എ കെ ബാലൻ. ശശിക്കെതിരെയുള്ള പീഡന പരാതിയെ പരോക്ഷമായി സൂചിപ്പിച്ചാണ് പാർട്ടി അന്വേഷണ കമീഷൻ അംഗമായ എ.കെ. ബാലന്റെ പരാമർശം. പാലക്കാട് തച്ചാമ്പാറയിൽ സിപിഐയിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച യോ​ഗത്തിലാണ്, പ്രതിഷേധങ്ങൽ വകവെക്കാതെ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ അം​ഗവും വേദി പങ്കിട്ടത്. 

‘‘വരാതിരുന്നാൽ വിവാദമാവുമെന്ന് കരുതിയാണ് യോഗത്തിന് വന്നത്. വിവാദം നിങ്ങളുദ്ദേശിച്ചതല്ല. സി.പി.ഐ ജില്ല നേതാവിനെ സ്വീകരിക്കുമ്പോൾ എത്താൻ കഴിയാത്തതാണ് വിവാദം. മറ്റേ പ്രശ്നം ഞങ്ങൾക്ക് ഒന്നുമല്ല.’’ ഇതായിരുന്നു പ്രസംഗത്തിൽ ബാലൻ പറഞ്ഞത്. തെങ്കരയിൽ സി.പി.ഐ കാണിച്ച നെറികേടിന് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസിനെ കുട്ടുപിടിച്ചാണ് സി.പി.എമ്മിനെതിരെ തെങ്കരയിൽ അവിശ്വാസം പാസാക്കിയതെന്നും ബാലൻ പറഞ്ഞു. പി.കെ. ശശിയോ മറ്റ് നേതാക്കളോ സി.പി.ഐയെക്കുറിച്ച് ഒന്നും പറയരുതെന്നും മന്ത്രി പറഞ്ഞു. 

പി കെ ശശി എംഎൽഎക്കെതിരെ ഡിവൈഎഫ് ഐ വനിതാ നേതാവ് നൽകിയ ലൈം​ഗിക പീഡന പരാതിയിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പാകെയാണ് ആരോപണവിധേയനും അന്വേഷണ കമ്മീഷൻ അം​ഗവും ഒരു വേദിയിൽ സം​ഗമിച്ചത്. പീഡന ആരോപണ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തും മുൻപാണ് ഇവർ ഒരുമിച്ചു പരിപാടിയിൽ പങ്കെടുത്തത്. ശശി മുൻകൈഎടുത്താണ് മറ്റു പാർട്ടിയിൽ നിന്നുള്ളവരെ എത്തിക്കുന്നതെന്നും അതിനാൽ ചടങ്ങിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിൽ അനൗചത്യമില്ലെന്നുമാണ് ജില്ലാനേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുന്നത്. ബാലനും ശശിക്കുമെതിരെ രാവിലെ മണ്ണാർക്കാട് നഗരത്തിലും തച്ചമ്പാറയിലും പേ‍ാസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അവ നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com