അനാചാരങ്ങളുടെ പഴയകാലം മാറി; തിരിച്ചു നടത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടുപോകാനാണ് ചിലര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അനാചാരങ്ങളുടെ പഴയകാലം മാറി; തിരിച്ചു നടത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

പാലക്കാട്: കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടുപോകാനാണ് ചിലര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാചാരങ്ങളുടെ പഴയ കാലമൊക്കെ ഇപ്പോള്‍ മാറിയിട്ടുണ്ട്. പക്ഷേ അതുമായി പൊരുത്തപ്പെടാന്‍ ചിലര്‍ തയാറാകുന്നില്ല. നമ്മുടെ നാടിന് വന്ന മാറ്റം ഉള്‍ക്കൊള്ളണം. ഇതിനെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്നവരെ കാണണം. കേരളത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും നടക്കില്ല. കേരളം അവരെ ജാഗ്രതയോടെ വേണം കാണാന്‍- തരൂരില്‍ തോലനൂര്‍ ഗവണ്‍മെന്റ് കോളജിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പ്രക്ഷോഭങ്ങളാണ് നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ശ്രീനാരായണ ഗുരു ആദ്യം നടത്തിയ ഒരു ആചാര ലംഘനമുണ്ട്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയത് അങ്ങനെയാണ്. ബ്രാഹ്മണ്യം അക്കാലത്തു വളരെയേറെ കോപിച്ചിരുന്നു. സംസ്ഥാനത്തു നടന്ന നവോത്ഥാന പോരാട്ടങ്ങളില്‍ ദേശീയ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും വലിയ പങ്കുണ്ട്. 

ബ്രാഹ്മണ സമൂഹത്തില്‍ ചെറിയ പെണ്‍കുട്ടികളെ പടുകിളവന്‍മാര്‍ക്ക് കല്യാണം ചെയ്തുകൊടുക്കുമായിരുന്നു. അയാള്‍ മരണപ്പെട്ടാല്‍ പെണ്‍കുട്ടി കുഞ്ഞുന്നാള്‍ മുതലേ ഒറ്റയ്ക്കാകും. അച്ഛനെ തൊടാന്‍ സാധിക്കാത്ത നായര്‍ കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു. നമ്പൂതിരി വിഭാഗത്തിലുള്ളവര്‍ നായര്‍ സ്ത്രീയുമായി സംബന്ധം നടത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഇക്കാര്യമെല്ലാം കേരളത്തില്‍ മാറിയിട്ടുണ്ട്. ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തുകയാണ് വേണ്ടത്. പുരോഗമനപരമായി നാടിനെ മുന്നോട്ടുനയിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com