ബിജെപി ആഗ്രഹിക്കുന്ന വിധി മാത്രമെ സുപ്രീം കോടതി നടപ്പാക്കാവൂ എന്നതാണ് അമിത് ഷായുടെ താക്കീതെന്ന് എസ് ആര്‍ പി

ബിജെപി ആഗ്രഹിക്കുന്ന വിധി മാത്രമെ സുപ്രീം കോടതി നടപ്പാക്കാവൂ എന്നതാണ് അമിത് ഷായുടെ താക്കീതെന്ന് എസ് ആര്‍ പി
ബിജെപി ആഗ്രഹിക്കുന്ന വിധി മാത്രമെ സുപ്രീം കോടതി നടപ്പാക്കാവൂ എന്നതാണ് അമിത് ഷായുടെ താക്കീതെന്ന് എസ് ആര്‍ പി

തിരുവനന്തപുരം: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം സുപ്രീം കോടതിക്കുള്ള താക്കീതാണെന്ന് സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. ബിജെപി ആഗ്രഹിക്കുന്ന വിധി മാത്രമെ സുപ്രീം കോടതി നടപ്പാക്കാവൂ എന്നാണ് പ്രസംഗത്തിലൂടെ അമിത് ഷാ പറഞ്ഞത്. ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എസ്ആര്‍പി തിരുവനന്തപുരത്ത്  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സൂപ്രീം കോടതിയില്‍ പ്രധാനപ്പെട്ട മൂന്ന നാലുകേസുകള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ വിധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കമാണ് ഇത്. അയോധ്യ കേസ്, സിബിഐയുമായി ബന്ധപ്പെട്ട കേസ്, റാഫേല്‍ അഴിമതി എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്താനാണിത്. കോടതിവിധിയില്‍ നേരിട്ട് ഇടപെടനാണ് അമിത് ഷാ ശ്രമിക്കുന്നത്. 

ശബരിമലയുടെ പേരില്‍ കേരളത്തില്‍ നടക്കുന്ന സമരം വിശ്വാസം സംരക്ഷിക്കാനല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരും മതനിരപേക്ഷത ആഗ്രഹിക്കുന്നവരും ഈ സമരത്തിനെതിരെ ഒരുമിച്ച് അണിനിരക്കണം. ശബരിമല വിഷയത്തില്‍ ഒരു കാര്യം മാത്രമെ ചെയ്യാനുള്ളു. അത് സുപ്രീം കോടതിയെ സമീപിക്കലാണ്. ഇതുവരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ ഇവര്‍ നടത്തുന്ന സമരം ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പേരില്‍ നിയമലംഘനം നടത്തിയെങ്കില്‍ അതിനെതിരായ നടപടികള്‍ സ്വീകരിക്കും. സത്രീ പ്രവേശനത്തിനെതിരായ വിമര്‍ശനങ്ങള്‍ സദുദ്ദേശപരമാകണം. എന്നാല്‍ ഇവിടെയുണ്ടായത് അങ്ങനെയല്ല കലാപശ്രമമാണ്. സര്‍ക്കാരിനെതിരായ ഈ സമരത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥയാത്ര അവര്‍ നടത്തട്ടെ. അതിന് ഇപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ല. നമ്മുടെ രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന ശ്രമം നല്ലതല്ല. ഭരണകക്ഷിയെന്ന നിലയിലുള്ള ദാര്‍ഷ്ട്യപ്രകടനമാണ് രാജ്യത്ത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com