തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ജി.രാമൻനായർ ഉൾപ്പെടെ അഞ്ചുപേർ ബി.ജെ.പി.യിൽ ചേർന്നു. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ, വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീളാദേവി, ജെ.ഡി.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ നായർ, മലങ്കരസഭയിൽനിന്നുള്ള തോമസ് ജോൺ എന്നിവരാണ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.
ദേശീയ അധ്യക്ഷൻ അമിത് ഷാ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരം ഹോട്ടൽ താജിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇവരെ അമിത് ഷാ ഷാൾ അണിയിച്ച് പാർട്ടിയിലേക്കു സ്വീകരിച്ചത്. പിന്നീട് സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവരുമായി അമിത് ഷാ ചർച്ച നടത്തി. ഇന്ന് രാവിലെ പത്തുമണിക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുത ശേഷം അദ്ദേഹം ന്യൂഡൽഹിയിലേക്ക് മടങ്ങും.
ബി.ജെ.പി.യുടെ പരിപാടിയിൽ പങ്കെടുത്തതിന് രാമൻനായരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായിരുന്ന രാമൻനായർ ബിജെപിയിലേക്ക് ചുവടുമാറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ