'കണ്ണാ എന്നാണു വിളിക്കുക, വിഡിയോ സെക്‌സ് ചെയ്ത് റെക്കോഡ് ചെയ്തു വയ്ക്കും'; ഗ്രീന്‍ വെയിന്‍ സംവിദാനന്ദിനെതിരെ മീ ടൂ

' കണ്ണാ ' എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോള്‍ പേര് തെറ്റിപ്പോയാല്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം . പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലര്‍ ) സെക്‌സ്
'കണ്ണാ എന്നാണു വിളിക്കുക, വിഡിയോ സെക്‌സ് ചെയ്ത് റെക്കോഡ് ചെയ്തു വയ്ക്കും'; ഗ്രീന്‍ വെയിന്‍ സംവിദാനന്ദിനെതിരെ മീ ടൂ

രിസ്ഥിതിസംഘടനയായിരുന്ന ഗ്രീന്‍വെയിന്‍ കൂട്ടായ്മയുടെ സ്ഥാപകനും എഴുത്തുകാരനും സംന്യാസിയുമായ സംവിദാനന്ദിനെതിരെ മീ ടൂ ആരോപണം. സൗഹൃദം നടിച്ച് അടുത്ത് കൂടി സാമ്പത്തികമായും ലൈംഗികമായും സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കില്‍ ചിത്തിര പങ്കു വച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..


'എന്തിനാണ് ചിത്തിരാ എന്നും ഇത് വേണമായിരുന്നോ ചിത്തിരാ എന്നും തോന്നുന്ന ചിലര്‍ ഇവിടെയുണ്ടാകും , ഉറപ്പാണ് . അവര്‍ക്കുള്ള ഉത്തരം ആദ്യമേ പറയാം . അത് രണ്ടു ചോദ്യങ്ങളാണ് .

1 . ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ?
2 . ഞാന്‍ കൂടെ പറഞ്ഞില്ലെങ്കില്‍ പിന്നെ ആരിതു പറയും ?

ഇദ്ദേഹത്തിന്റെ പേര് സംവിദാനന്ദ് . ഫേസ് ബുക്കില്‍ ഒരു വര്‍ഷം മുന്‍പ് വരെ വളരെ സജീവമായിരുന്നു (ഇപ്പോഴും ആയിരിക്കണം ഏതെങ്കിലും ഫേക്ക് ഐഡിയില്‍ . സോഷ്യല്‍ മീഡിയ ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാന്‍ പ്രയാസമാണ് . ) ഫോട്ടോ ഇടുന്നത് ഫേസ് ബുക്കില്‍ ഇല്ലാത്തതുകൊണ്ട് ആരും തിരിച്ചറിയാതെ ഇരിക്കരുത് എന്നുകരുതിയാണ് . സന്യാസിയാണ് , സ്വഭാവം കൊണ്ടല്ല . greenvein എന്ന വളരെ പ്രശസ്തമായ മരത്തൈകള്‍ നട്ടുവളര്‍ത്തുന്ന കൂട്ടായ്മയുടെ സ്ഥാപകനും കവിയും എഴുത്തുകാരനും ഫോട്ടോഗ്രാഫറും പാട്ടുകാരനും ചിത്രകാരനും ഇപ്പോള്‍ സിനിമാസംവിധായകനുമാണ് .

ഇപ്പറഞ്ഞ ഓരോ രീതിയിലും പുറമെ കാണപ്പെടുമ്പോള്‍ ഈ രംഗങ്ങളില്‍ നിന്ന് കിട്ടുന്ന സൗഹൃദങ്ങളില്‍ നിന്ന് സ്ത്രീകളെ വളരെ സമര്‍ത്ഥമായി സമയമെടുത്ത് അവരുടെ പ്രൊഫൈല്‍ പിന്തുടര്‍ന്ന് അടുപ്പമുണ്ടാക്കുക എന്നതാണ് ജീവിതത്തിലെ പ്രധാനവിനോദം . ഞാനങ്ങനെ പറഞ്ഞത് എനിക്കത് നേരിട്ടുകണ്ട് ബോധ്യമുള്ളതുകൊണ്ടാണ് . പ്രധാനമായും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുള്ള സ്ത്രീകളാണ് ഇങ്ങേരുടെ ഇരയാവുക . ' കണ്ണാ ' എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോള്‍ പേര് തെറ്റിപ്പോയാല്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം . പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലര്‍ ) സെക്‌സ് ചാറ്റ് ചെയ്യുക , വീഡിയോ സെക്‌സ് ചെയ്യുക മുതലായ കലാപരിപാടികള്‍ ( ഇതൊക്കെ സ്ത്രീകളുടെ സമ്മതത്തോടു കൂടെത്തന്നെയാവണം ) നടത്തി ആ ചാറ്റ് റെക്കോര്‍ഡ് , വോയ്‌സ് മെസേജുകള്‍ , ന്യൂഡ് ഫോട്ടോസ് ഒക്കെ കളക്റ്റ് ചെയ്തു വെക്കും . ( ഏതാണ്ട് ഇരുന്നൂറോളം പരിചയക്കാരും അല്ലാത്തവരുമായ , വിദേശികളും കേരളത്തിന് പുറത്തുള്ളവരും അടങ്ങുന്ന സ്ത്രീകളുടെ ഇത്തരം ഡാറ്റ അയാളുടെ ലാപ് ടോപ്പില്‍ ഞാന്‍ നേരിട്ടുകണ്ടതാണ് , ഒപ്പം അങ്ങോട്ടയച്ചുകൊടുത്ത പല പോസ് ലിംഗഫോട്ടോകളും ) പ്രണയം മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ഈ സ്ത്രീകളെക്കൊണ്ട് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിക്കുക , യാത്രക്കിടയില്‍ താമസിക്കാന്‍ മുന്തിയ ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്യിപ്പിക്കുക മുതലായ കലാപരിപാടികള്‍ നടത്തും . ഇങ്ങനെ കൊടുത്ത പണം കടമാണ് എന്നും തിരികെ കൊടുക്കും എന്നും തന്നെയാണ് പറയാറുള്ളത് എന്നാണ് ഇദ്ദേഹത്തിന്റെ പല മുന്‍കാല കാമുകിമാരോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത് . ഈ പണം കണ്ടെത്താന്‍ കുട്ടികളുടെ സ്വര്‍ണം പണയം വെച്ചവരും പലിശക്ക് എടുത്തവരും ഭര്‍ത്താവ് അറിയാതെ അയാളുടെ പണം എടുത്തവരുമുണ്ട് , തിരികെ കിട്ടുമല്ലോ എന്നുള്ള ഉറപ്പില്‍ . കുറച്ചങ്ങോട്ടു കഴിയുമ്പോള്‍ പണം തിരികെ ചോദിക്കുമ്പോള്‍ പ്രണയത്തിന്റെ മധുരം കുറഞ്ഞുതുടങ്ങും . തെറി പറയും . വിളിച്ചാല്‍ എടുക്കാതാകും . ശല്യം സഹിക്കാതായാല്‍ കയ്യിലുള്ള ഫോട്ടോ കുടുംബക്കാര്‍ക്ക് അയച്ചുകൊടുക്കും എന്ന് ഭീഷണിയാകും . അവിടെ വരെ എത്തി പിന്തിരിഞ്ഞ പെണ്ണുങ്ങളും ഒഴിവാക്കപ്പെടുന്നു എന്ന തോന്നലില്‍ തകര്‍ന്നു തരിപ്പണമായിപ്പോയ പെണ്ണുങ്ങളും എന്റെ പരിചയത്തിലുണ്ട് . ഇത് വായിച്ച് അവര്‍ക്ക് സങ്കടം വരുമെന്ന് എനിക്കറിയാം , എന്നോട് ക്ഷമിക്കണം . നിങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ് ഞാനിത് എഴുതിയത് .

ഒരു വര്‍ഷം മുന്‍പ് വരെ ഇക്കഥകളൊന്നും ഞാനറിഞ്ഞിരുന്നില്ല . അറിഞ്ഞ സമയത്താകട്ടെ അതിഭീകരമായ മാനസികപീഡനം എനിക്ക് നേരിടേണ്ടി വന്നു . അതിങ്ങനെയാണ് .

ഗ്രീന്‍ വെയിന്‍ പേജ് അഡ്മിന്‍ എന്ന നിലയില്‍ അതില്‍ സ്ഥിരമായി ഫോട്ടോകള്‍ ഇടുന്നതിന് എല്ലാ അംഗങ്ങളും പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ എന്നെയാണ് ഏല്‍പ്പിക്കുക . സംവിദാനന്ദ് മിക്കവാറും യാത്രകളില്‍ ആകുന്നതുകൊണ്ട് കേരളത്തില്‍ വരുമ്പോള്‍ ലാപ് ടോപ്പില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്തി എടുക്കുകയാണ് ഞാന്‍ ചെയ്യാറുണ്ടായിരുന്നത് .

അങ്ങനെ ലാപ് ടോപ്പ് നോക്കുന്ന ഘട്ടത്തിലാണ് മേലെപറഞ്ഞ ഫോള്‍ഡര്‍ ഞാന്‍ കണ്ടതും ഷോക്കായതും . അപ്പോഴുണ്ടായ വികാരവിക്ഷോഭം കൊണ്ട് ഞാന്‍ ആ ഫോള്‍ഡര്‍ permanent delete ചെയ്തുകളഞ്ഞു . അന്നേരം സംവിദാനന്ദ് പുറത്തെവിടെയോ ആയിരുന്നു . തിരികെ വന്ന ശേഷം ഞങ്ങള്‍ തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി . വളരെ ക്ഷോഭിച്ചാണ് സംവിദാനന്ദ് അവിടെനിന്നു പോയത് . കൃത്യമായും ആ സമയത്ത് എന്റെ ഒരു സുഹൃത്തിന്റെ സംശയരോഗിയായ പങ്കാളി ഗ്രീന്‍ വെയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് അയാളെ വിലക്കണം എന്നും അയാളുമായി സൗഹൃദത്തില്‍ ഉള്ള സ്ത്രീകളോട് അത് നിര്‍ത്താന്‍ പറയണം എന്നും ആവശ്യപ്പെട്ട് ഗ്രീന്‍ വെയിന്‍ നേതൃത്വവുമായി ബന്ധപ്പെട്ടു . ശ്രീമാന്‍ മനോജ് രവീന്ദ്രന്‍ എന്ന ഗ്രീന്‍ വെയിന്‍ നേതാവ് സഞ്ചാരി കൊച്ചിയുടെ അഡ്മിന്‍ ഷെല്ലി ജോര്‍ജുമൊത്ത് എന്നെ വളരെ നാടകീയമായി കൂട്ടിക്കൊണ്ടുപോയി ഈ പ്രശ്‌നങ്ങള്‍ പറഞ്ഞു , കൂടാതെ ഞാനുമായി അയാള്‍ക്കുള്ള സൗഹൃദത്തേയും കുറിച്ച് ചോദിച്ചു .എന്നിട്ട് അത് നിര്‍ത്താനും പറഞ്ഞു . ശരി , ഞാനത് മെല്ലെ മെല്ലെ നിര്‍ത്തിക്കോളാം, അയാള്‍ ജെനുവിന് ആണെന്നാണ് എന്റെ ബോധ്യം , എങ്കിലും നോക്കാം എന്നുപറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു .

ഇക്കഥ കൃത്യമായി മനോജ് രവീന്ദ്രന്‍ സംവിദാനന്ദിനെ അറിയിച്ചു . ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുമോ എന്നുപേടിച്ചിരുന്ന സംവിദാനന്ദിന് വീണുകിട്ടിയ വടിയായി അത് . അയാള്‍ ആയ സ്ത്രീയെ ഫോണില്‍ വിളിക്കുകയും ഞാനും ആ കൂട്ടുകാരനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നു പറയുകയും മറ്റും ചെയ്തു . അവര്‍ എന്റെ വീട്ടില്‍ വരികയും വളരെ മോശമായ രീതിയില്‍ വര്‍ത്തമാനങ്ങള്‍ ഉണ്ടാകുകയും ചെയ്തു . ഞാന്‍ , അങ്ങനെ തന്നെ പറയട്ടെ , ഞാന്‍ ഉണ്ടാക്കിവെച്ച നൂറോ നൂറ്റമ്പതോ യുവതീയുവാക്കളുടെ വലിയ കൂട്ടായ്മക്ക് മുന്‍പില്‍ ചേച്ചി എന്ന അവസ്ഥയില്‍ നിന്ന് അവിഹിതക്കാരി എന്ന അവസ്ഥയിലേക്ക് ഒറ്റനിമിഷം കൊണ്ട് ഞാന്‍ മാറി . ഒടുക്കം ആ സ്ത്രീയെ രാത്രിയും ഒക്കെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ട് സംവിദാനന്ദിനെ അവര്‍ തന്നെ ചീത്തവിളിച്ച് ഒഴിവാക്കി എന്നത് മറ്റൊരു സംഭവം .

എന്തായാലും ഞാന്‍ ഏറെ സ്‌നേഹിച്ചിരുന്ന കുട്ടികള്‍ക്ക് മുന്‍പില്‍ അതല്ല അങ്ങനെയല്ല എന്ന് വിശദീകരിക്കാന്‍ കുറെയേറെ സമയം എടുത്തു . അതേസമയം മനോജ് രവീന്ദ്രന്‍ എന്ന നിരക്ഷരനോട് സ്വാമിയെക്കുറിച്ച് ഈ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു . അതിന് , മെയില്‍ മെസഞ്ചര്‍ മുതലായവ വഴിയാണ് , മറുപടി ഒന്നും കിട്ടിയില്ല എന്നതുപോട്ടെ അത് നേരിട്ട് സംവിദാനന്ദിനെ അറിയിക്കുകയും ചെയ്തു . സംവിദാനന്ദ് വളരെ മോശമായി എന്നോട് ഫോണില്‍ വിളിച്ചു അശ്ലീലം പറഞ്ഞു . എന്നെ ഗ്രീന്‍ വെയിന്‍ പേജ് അഡ്മിന്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി . അന്നേരം വരെ ആകെ കുഴങ്ങിയിരുന്ന അവസ്ഥയിലായിരുന്നു ഞാന്‍ . അത്രകാലം സ്വന്തം എന്നുവിചാരിച്ചിരുന്ന ഒരിടത്തുനിന്ന് ഇറക്കിവിടപ്പെട്ട അവസ്ഥ സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിശദീകരണം ആവശ്യപ്പെട്ടു . അവിടെ മറുപടി കിട്ടിയില്ല എന്നുമാത്രമല്ല പേഴ്‌സണല്‍ ചാറ്റില്‍ അസഭ്യം പറയുകയും രാജിവെച്ച് പോയില്ലെങ്കില്‍ ഇനിയും നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ആ സമയം വരെ വളരെ സത്യസന്ധമായും സ്‌ട്രെയിറ്റ് ആയും മാത്രം ജീവിച്ചുപോന്ന എനിക്ക് താങ്ങാവുന്ന പരിധിക്ക് അപ്പുറമായിരുന്നു ആ സമയം . വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ പോലും മോശക്കാരിയായ അവസ്ഥ . അങ്ങനെയാണ് ഗ്രീന്‍ വെയിന്‍ വിടുന്നു എന്നൊരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് . അതിനു ശേഷം , കഴിഞ്ഞ നവംബറില്‍ ഞാന്‍ മൂഴിക്കുളം ശാലയിലേക്ക് പോയി , ഒറ്റക്ക് കുറച്ചുദിവസം നില്‍ക്കാന്‍ . ഒരുതരം ഒളിച്ചോട്ടം . പേടിയും സങ്കടവും ദേഷ്യവും ഒക്കെയുണ്ടായിരുന്നു .അവിടെവന്നു കണ്ടവരും അവിടെ ഉണ്ടായിരുന്നവരുമുണ്ട് . അവര്‍ക്കറിയാം ആ സമയത്ത് ഞാന്‍ കടന്നുപോയിരുന്നത് എന്തിലൂടെയാണെന്ന് . ഞാന്‍ ഗ്രീന്‍ വെയിന്‍ വിട്ടു എന്ന പോസ്റ്റ് ഇട്ടതിനു ശേഷം ഏതാണ്ട് ഒന്‍പതോളം സ്ത്രീകള്‍ എന്നെ ബന്ധപ്പെട്ടു . അവരൊക്കെയും ഞാന്‍ അങ്ങേരുടെ വെപ്പാട്ടി ആണെന്ന നിലയിലാണത്രെ പ്രണയകാലത്ത് എന്നെ കണ്ടിരുന്നത് . ഏറ്റവും കുറഞ്ഞത് രണ്ടര ലക്ഷം മുതല്‍ എട്ടര ലക്ഷം വരെ കൊടുക്കാനുള്ള സ്ത്രീകള്‍ അക്കൂട്ടത്തിലുണ്ട് . അറിഞ്ഞ കഥകള്‍ പലതും വളരെ മോശമാണ് . വിദേശിയായ ഒരു സ്ത്രീയുടെ മെയില്‍ ഞാന്‍ വായിക്കാന്‍ ഇടവന്നിരുന്നു .

ഇന്ത്യന്‍ സന്യാസിമാരൊക്കെ ഇത്തരക്കാരാണോ എന്നും കൃഷ്ണന്‍ എന്ന നിലയിലാണ് ഇയാളെ കണ്ടതെന്നും lust ആയിരുന്നു ഉണ്ടായതെങ്കില്‍ എന്തിനാണ് കാവി ഉടുത്തിരിക്കുന്നതെന്നും ചോദിക്കുന്ന കണ്ണ് നിറക്കുന്ന ഒരു മെയില്‍ . അത് ഗ്രീന്‍ വെയിനുമായി ബന്ധപ്പെട്ട ഫണ്ട് റെയിസിംഗിനായി അമേരിക്ക വഴി സ്വീഡന്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയതാണ് . അത്തരം എത്രയെത്ര ബന്ധങ്ങള്‍ ! അതിനുശേഷം ഗ്രീന്‍ വെയിന്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കുമായി നടന്ന കാര്യങ്ങള്‍ കാണിച്ചുകൊണ്ട് ഞാനൊരു മെയില്‍ അയച്ചു . അന്ന് മുങ്ങിയതാണ് ഫേസ് ബുക്കില്‍ നിന്ന് . മാത്രമല്ല , ഗ്രീന്‍ വെയിന്‍ നേതൃത്വത്തിലുള്ള എല്ലാവര്ക്കും തന്നെ ഇക്കഥകളൊക്കെ നേരത്തെ അറിയാമായിരുന്നു എന്നുകൂടി അതോടെ അറിഞ്ഞു .

ഞാനും ഇയാളും തമ്മില്‍ എന്താണ് എന്ന് പറയാം . ലളിതകലാ അക്കാദമിയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇങ്ങേരെ പരിചയമാകുന്നത് . അതിനുമുന്‍പ് തന്നെ ഉത്തരാഖണ്ഡില്‍ നടത്തിയ ആര്‍ട്ട് ക്യാമ്പുമായി ബന്ധപ്പെട്ട് പേര് കേട്ടിട്ടുണ്ട് . പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ക്ക് ധാരാളം കോമണ്‍ സര്‍ക്കിളുകള്‍ ഉണ്ട് . അക്കാലത്താണ് ഗ്രീന്‍ വെയിന്‍ എന്നൊരാശയം അങ്ങേര് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് . പ്രകൃതിയുമായി ബന്ധമുള്ളതെന്തും സ്വന്തം എന്നുവിചാരിച്ചിരുന്നത് കൊണ്ട് തുടക്കം മുതലേ ഞാനുമുണ്ട് എന്ന് കൂടെക്കൂടി . ആളുകളെ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്ന് പൂര്‍ണബോധ്യമുള്ള നല്ല കച്ചവടക്കാരനായ സംവിദാനന്ദിന് കേരളത്തില്‍ വേരുകളുണ്ടാക്കാന്‍ എന്നെപ്പോലെ ആളുകള്‍ക്കിടയിലേക്ക് എളുപ്പത്തില്‍ ചെന്നുപെടുന്ന ഒരാളെ കിട്ടി എന്നും ഞാനതിന് പൂര്‍ണമായും സഹായിച്ചു എന്നും പറയണം . അക്കാലത്ത് അയാള്‍ സെക്രട്ടറിയായിരുന്ന ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് പണമിടപാട് സംബന്ധിയായും സ്ത്രീസംബന്ധിയായുമുള്ള നിരവധിപ്രശ്‌നങ്ങള്‍ കൊണ്ട് പുറത്താക്കപ്പെടുകയായിരുന്നു എന്ന് പിന്നീടറിഞ്ഞു . വിവാഹമാണോ എന്റെ വഴി കവിതയും പ്രകൃതിയുമാണോ എന്ന് ആശയക്കുഴപ്പമുണ്ടായിരുന്ന കാലമായിരുന്നു . അവധൂതജീവിതമാണ് നിന്റെ വഴി എന്ന് പലതവണ പലഭാഷയില്‍ സംവിദാനന്ദ് എന്നോട് ആവര്‍ത്തിച്ചു . ഗുരു എന്ന സ്ഥാനമായിരുന്നു ഞാന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നത് . പറഞ്ഞ പണികളൊക്കെ വെടിപ്പായി ചെയ്ത് അഞ്ചുകൊല്ലം ഞാനതിന്റെയൊപ്പം നിന്നു . ഇതിനിടെ ആകെ അറിഞ്ഞത് , ഡല്‍ഹിയിലുള്ള എന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്‍ വഴി , ഇങ്ങേര്‍ മദ്യപിക്കും എന്നാണ് . ഒരാള്‍ മദ്യപിക്കുന്നത് അങ്ങേയറ്റത്തെ കുഴപ്പമാണ് എന്ന് തോന്നാത്തതുകൊണ്ട് ഞാനത് അവഗണിച്ചു . മറ്റുകാര്യങ്ങളൊന്നും ഞാന്‍ അറിയാതെ സൂക്ഷിക്കുകയും ഞാന്‍ തന്നെ അറിയാതെ എന്നെ അത്തരം ഒരു ഐസൊലേഷനില്‍ ആക്കുകയും ചെയ്തിരുന്നു സംവിദാനന്ദ് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് . ഏട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത് . 'മാതാപിതാഗുരു' എന്ന അതേ ആവര്‍ത്തനത്തില്‍ അച്ഛയും അമ്മയും ഏട്ടനും കഴിഞ്ഞേ ലോകത്തില്‍ എന്തെങ്കിലും ഉണ്ട് എന്ന് ആ അഞ്ചുവര്ഷങ്ങളില്‍ ഞാന്‍ കരുതിയിരുന്നുള്ളൂ . അസുഖങ്ങള്‍ വരുമ്പോള്‍ ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും അങ്ങേര്‍ കൊച്ചിക്കുള്ള ഫ്‌ളൈറ്റ് പിടിച്ചു . കുഞ്ഞ് നോക്കുംപോലെ ഏട്ടനെ ആരും നോക്കാനില്ലെന്നു കരഞ്ഞു . ഞാന്‍ അങ്ങേര്‍ക്ക് കഞ്ഞിയും മരുന്നും കൊടുത്തു . ആശുപത്രിയില്‍ കൂടെ നിന്നു പരിചരിച്ചു . ഫ്‌ളൈറ്റ് പിടിച്ചു ഇങ്ങനെ യാത്ര ചെയ്യാന്‍ പണം എവിടെനിന്നാണെന്ന് ചോദിച്ചപ്പോഴൊക്കെ നമ്മളെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേരില്ലേ എന്നുചോദിച്ചു . അതിന്റെ അര്‍ത്ഥം അന്നെനിക്ക് മനസിലായില്ല . അതിഭീകരമായ മാനസികപീഡനമാണ് ഞാന്‍ സഹിച്ചത് . എന്റെ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട അഞ്ചുവര്‍ഷങ്ങളാണ് , എനിക്കുണ്ടാകേണ്ടിയിരുന്ന കുഞ്ഞുങ്ങളെയാണ് , ജീവിതത്തിന്റെ നിറങ്ങളെയാണ്, ഈ വഴിയിലൂടെ പോ കുഞ്ഞാ എന്ന സ്‌നേഹപൂര്‍ണമായ പറച്ചിലിലൂടെ അയാള്‍ ഇല്ലാതാക്കിയത് . അയാള്‍ക്ക് കാര്‍പ്പറ്റ് വിരിപ്പിക്കുകയായിരുന്നു എന്നെക്കൊണ്ട് എന്ന് തിരിച്ചറിഞ്ഞില്ല എന്നതില്‍ എനിക്ക് ദുഃഖമുണ്ട് . അതുമാത്രമല്ല ഞാനടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച് പലരില്‍ നിന്നായി ഗ്രീന്‍ വെയിന്റെ പേരില്‍ വലിയ തുകകള്‍ വാങ്ങിയിട്ടുള്ളതും അറിയാന്‍ കഴിഞ്ഞിട്ടുണ്ട് .

അഡ്വക്കേറ്റിനെ പോയി കണ്ടിരുന്നു . അവരില്‍ ഒരു സ്ത്രീയെങ്കിലും പരാതിപ്പെടാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു . ഞാന്‍ നിസ്സഹായയായിരുന്നു ഇക്കാലമത്രയും . മീ ടൂ വഴി ആരെങ്കിലും ഒരു സ്ത്രീ ഇയാളെക്കുറിച്ച് അനോണിമസ് ആയെങ്കിലും എഴുതുമെന്ന് സത്യമായും ആഗ്രഹിച്ചു . ഒന്നുമുണ്ടായില്ല . അതിനിടെ ഏതാണ്ട് രണ്ടാഴ്ച മുന്‍പ് ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഫേസ് ബുക്ക് സുഹൃത്ത് വിളിച്ചു . അയാളുടെ സുഹൃത്തായ ഒരു സ്ത്രീയുമായി വളരെ സൗഹൃദത്തില്‍ ആയിരുന്നെന്നും അവിടെ ചികിത്സക്കോ മറ്റോ താമസിക്കുകയാണെന്നും എന്നെ വിളിച്ചതിന്റെ തലേദിവസം അവിടെയുള്ള മറ്റേതോ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും പറഞ്ഞു . അതോടെ അയാളുടെ സുഹൃത്തായ സ്ത്രീ പരിഭ്രാന്തയായി അന്വേഷിക്കാന്‍ ഏര്‍പ്പാടാക്കിയതാണ് . അതുകൂടെയായപ്പോള്‍ ഇയാള്‍ ഈ പരിപാടി തുടരുകയാണ് എന്നും പറയാതിരുന്ന കാലത്തോളം ഞാന്‍ വീണ്ടും അതിനു കൂട്ടുനില്‍ക്കുകയാണ് എന്നുമുള്ള തോന്നല്‍ എന്നെ വേട്ടയാടുന്നുണ്ട് . ഇത് എഴുതിയതിന്റെ ബാക്കിയായി എനിക്കുണ്ടാകാവുന്ന ഏതുതരം ഉപദ്രവങ്ങളും സംവിദാനന്ദും അയാളുടെ ശിങ്കിടികളും അറിയാതെയാവില്ല എന്ന് പബ്ലിക്ക് ആയി ഇവിടെ എഴുതിയിടുകയാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com