കോട്ടയം: ബലാത്സംഗക്കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസന്വേഷണം നടത്തുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നല്‍കിയ മൊഴി കളവെന്ന് സൂചന. ബിഷപ്പിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കുറവിലങ്ങാട്ടെ കോണ്‍വെന്റിലെത്തി ഇരയായ കന്യാസ്ത്രീയില്‍ നിന്ന് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
2014 മെയ് അഞ്ചിന് കുറവിലങ്ങാട് കോണ്‍വെന്റിലെ അതിഥി മന്ദിരത്തില്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ മൊഴി. സെന്റ് ഫ്രാന്‍സീസ് അസിസി മിഷന്‍ഹോമിലെ സന്ദര്‍ശക ഡയറിയിലും അന്നേ ദിവസം ബിഷപ്പ് ഇവിടെ എത്തിയിരുന്നതായി തെളിവുണ്ട്. ബിഷപ്പ് ഫ്രാങ്കോയുടെ െ്രെഡവര്‍ നാസര്‍ നല്‍കിയ മൊഴിയിലും ബിഷപ്പിനെ ഇവിടെ എത്തിച്ചതായി പറയുന്നു. എന്നാല്‍ അന്നേദിവസം താന്‍ തൊടുപുഴയിലെ മഠത്തില്‍ തങ്ങിയെന്നാണ് അന്വേഷണ സംഘത്തിന് ജലന്ധറില്‍ വച്ച് ബിഷപ്പ് നല്‍കിയ മൊഴി. ഇതനുസരിച്ച് തൊടുപുഴയിലെ മഠത്തിലെത്തിയ അന്വേഷണ സംഘം സന്ദര്‍ശക ഡയറി പരിശോധിച്ചെങ്കിലും ബിഷപ്പ് ഇവിടെ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഫാ. ലോറന്‍സ് ചിറ്റൂപ്പറമ്പിലിന്റെ സഹോദരന്‍ തോമസിന് നോട്ടീസ് നല്‍കി. വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കേസ് ഒത്തുതീര്‍ക്കാന്‍ കന്യാസ്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ട ഫാ. ജെയിംസ് എര്‍ത്തയിലിന്റെ മൊഴിയും രേഖപ്പെടുത്തി.
കന്യാസ്ത്രീയെ വാഹനാപകടത്തില്‍ വകവരുത്താന്‍ ആസൂത്രിത നീക്കം നടത്തിയെന്ന് ആരോപിച്ച് കുറവിലങ്ങാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നതായി കുറവിലങ്ങാട് എസ്‌ഐ ടി ആര്‍ ദിപു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ