'എജ്ജാതി ടൈമിംഗ്,സിപിഎം ഇസ്തം' ;  മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം 

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎമ്മിന്റെ മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ.
'എജ്ജാതി ടൈമിംഗ്,സിപിഎം ഇസ്തം' ;  മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം 

പാലക്കാട്:  ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്ന ഇന്ന് തന്നെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎമ്മിന്റെ മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. ഇത്ര പെട്ടെന്ന് ദേശീയ തലത്തില്‍ തന്നെ ഒരു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടകമികവ് അംഗീകരിച്ചേ പറ്റൂ. 'എജ്ജാതി ടൈമിംഗ് സിപിഎം ഇസ്തം' എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

ന്യൂഡല്‍ഹിയില്‍ അഖിലേന്ത്യാ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നായിരുന്നു ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ വനിതാ നേതാവിന്റെ പരാതി. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മഹിളാ സംഘടന നേതാവുമായ ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാമും രംഗത്തെത്തിയത്. 

പരാതി കിട്ടിയ ഉടനെ ബൃന്ദാ കാരാട്ട് ഈ കേസ് പൊലിസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനക്കേസില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ആരോപണവിധേയന്‍ ഒരു എം. എല്‍. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്. പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നായിരുന്നു ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ വനിതാ നേതാവിന്റെ പരാതി.  തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. 

എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇമെയിലായി പരാതി അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com