റോഡ് പുനര്‍നിര്‍മ്മാണം: തകര്‍ന്നത് 16,954 കിലോമീറ്റര്‍ റോഡ്, ആവശ്യം 10678 കോടി; സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാന പാതകളും, പ്രധാന ജില്ലാ റോഡുകളും പുനര്‍നിര്‍മിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു
റോഡ് പുനര്‍നിര്‍മ്മാണം: തകര്‍ന്നത് 16,954 കിലോമീറ്റര്‍ റോഡ്, ആവശ്യം 10678 കോടി; സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം:പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാന പാതകളും, പ്രധാന ജില്ലാ റോഡുകളും പുനര്‍നിര്‍മിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 16,954 കിലോമീറ്റര്‍ റോഡ് 901 ഓവുപാലങ്ങള്‍, 596 പാലങ്ങള്‍, 3496 കിലോമീറ്റര്‍ ഓടകള്‍, 192 കിലോമീറ്റര്‍ സംരക്ഷണ ഭിത്തികള്‍ എന്നിവയാണ് ജൂലൈആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും, തുടര്‍ന്നുണ്ടായ പ്രളയത്തിലും തകര്‍ന്നത്.

തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിനും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും 10678 കോടി രൂപ ആവശ്യമായി വരും. ഇത്രയും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിനു മാത്രമായി ഏറ്റെടുക്കാന്‍ സാധിക്കില്ല. ലെവല്‍3 കലാമിറ്റിയില്‍ ഉള്‍പ്പെടുത്തിയ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുന്നതിന് കേന്ദ്രധനസഹായം നല്‍കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്നും മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.

ഇടുക്കി, വയനാട് ജില്ലകള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മൂലം ഒറ്റപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍മൂലം റോഡുകള്‍ക്ക് സാരമായ കേടുപാടുകളാണ് സംഭവിച്ചത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ പ്രളയത്താല്‍  ഒറ്റപ്പെട്ടതായും കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com