ഇന്ധന വില ഇന്നും കൂടി; പെട്രോള്‍ 49 പൈസ, ഡീസല്‍ 55 പൈസ വര്‍ധിച്ചു; ബന്ദിന് കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 49 പൈസ കൂടി 83.36 രൂപയായി. ഡീസലിന് 55 പൈസ വര്‍ധിച്ച് 77. 23 രൂപയായി
ഇന്ധന വില ഇന്നും കൂടി; പെട്രോള്‍ 49 പൈസ, ഡീസല്‍ 55 പൈസ വര്‍ധിച്ചു; ബന്ദിന് കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ

തിരുവനന്തപുരം: പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്ക്. ഇന്ധന വില വെള്ളിയാഴ്ചയും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.

കേരളത്തില്‍ തിരുവനന്തപുരത്ത് 83.30 രൂപയാണ് വെള്ളിയാഴ്ചത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്.

കൊച്ചിയില്‍ 81.96 രൂപയാണ് പെട്രോളിന് ലിറ്ററിന്. ഡീസലിന് 75.93 രൂപയും നല്‍കണം. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ് വില. ഡീസലിന് 75 രൂപ 96 പൈസയായി ഇന്നലെ വില വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്  മുന്നോടിയായി തിങ്കളാഴ്ച ഭാരതബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്‌. ഇന്ധന വിലവര്‍ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

''മോദി സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം'' അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും സാമൂഹികസംഘടനകളോടും കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ചതായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബി.എസ്.പി.യും തൃണമൂലും തീരുമാനം അറിയിച്ചിട്ടില്ല. 

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് നികുതിയും രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമാണ്. ഇതിന് അറുതി വരുത്താന്‍ പെട്രോള്‍, സീഡല്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്  കേന്ദ്രസര്‍ക്കാരെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ വില ഇനിയും കൂടും. അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ ഇനിയും വില കൂടുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com