'എനിക്ക് മാപ്പുതരൂ, സ്ത്രീസംരക്ഷണത്തിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത ഇപ്പോഴാണ് തിരിച്ചറിഞ്ഞത്'; സിപിഎമ്മിനെ ട്രോളി വി.ടി. ബല്‍റാം

'ചരിത്രബോധമോ വര്‍ത്തമാനകാലബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'
'എനിക്ക് മാപ്പുതരൂ, സ്ത്രീസംരക്ഷണത്തിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത ഇപ്പോഴാണ് തിരിച്ചറിഞ്ഞത്'; സിപിഎമ്മിനെ ട്രോളി വി.ടി. ബല്‍റാം

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിയ്ക്ക് എതിരായ ലൈംഗിക പീഡന വിവാദത്തില്‍ സിപിഎമ്മിനെ ട്രോളി തൃത്താല എംഎല്‍എ വി.ടി ബല്‍റാം. എകെജിയ്ക്ക് എതിരായ വിവാദ പ്രസ്താവനയില്‍ ക്ഷമ പറയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ ട്രോള്‍ പോസ്റ്റ് ആരംഭിക്കുന്നത്. ഫേയ്‌സ്ബുക്കില്‍ ഒരു കമന്റിന് മറുപടി നല്‍കിയതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാസങ്ങളോളം തനിക്ക് നേരെ അക്രമം അഴിച്ചുവിട്ടത് സ്ത്രീ സംരക്ഷണത്തിലുള്ള ആത്മാര്‍ത്ഥകൊണ്ടാണെന്ന കാര്യം ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ എംഎല്‍എ പറയുന്നത്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. തന്റെ ഭാഗത്തുന്നുണ്ടായ അക്ഷന്തവ്യമായ അപരാധം മാന്യമായ ഭാഷയില്‍ വിവരിച്ചു തന്ന സൈബര്‍ സിപിഎമ്മുകാര്‍ക്കും സംസ്‌കാരിക നായകന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വി.ടി. ബല്‍റാമിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് വായിക്കാം

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം 'ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം' എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. 

ഇങ്ങോട്ട് പ്രകോപിപ്പിച്ചയാള്‍ക്ക് നല്‍കിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതല്‍ എത്രയോ തവണ വിശദീകരിച്ച ആ പരാമര്‍ശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ പിന്‍വലിക്കുന്നു. ചരിത്രബോധമോ വര്‍ത്തമാനകാലബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ ഓഫീസ് രണ്ട് തവണ തകര്‍ക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാന്‍ ചില സംഘടനകള്‍ രംഗത്തിറങ്ങിയത് അവര്‍ക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്‌ക്കാര സമ്പന്നവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബര്‍ സിപിഎമ്മുകാര്‍ക്കും, എന്നും എപ്പോഴും സമാന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക നായകന്മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com