മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കൽ ബേബി ജോസഫ് (57) ആണ് മരിച്ചത്. ബേബി യാത്ര ചെയ്തിരുന്ന കാറിൽ ഒപ്പമുണ്ടായിരുന്ന തഴുവംകുന്ന് കാരാംകുന്നേൽ ജോസഫ് (58), തഴുവംകുന്ന് ഊന്നുകല്ലേൽ ജോർജ് മാത്യു (കുഞ്ഞുമോൻ-42), തഴുവംകുന്ന് മീന്പൂര് ജോസ് മാത്യു (65) എന്നിവർക്കും എതിരേ വന്ന കാറിലെ യാത്രക്കാരായ തൊടുപുഴ പുറപ്പുഴ വൈറ്റാട്ടിൽ ജോണ്‍സ് (56), ഭാര്യ അനി (47), മക്കളായ സെബാസ്റ്റ്യൻ (20), ജോസഫ് (22) എന്നിവർക്കുമാണ് പരിക്കേറ്റത്.
ആനിക്കാട് മാവിൻചുവട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം. മൂവാറ്റുപുഴയിൽനിന്നു തൊടുപുഴ ഭാഗത്തേക്കു പോവുകയായിരുന്ന ബേബി ജോസഫ് സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ ഇരുവാഹനങ്ങളിലെയും യാത്രക്കാരെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ബേബി ജോസഫിനെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റവരെ പിന്നീട് മറ്റ് ആശുപതികളിലേക്കു മാറ്റി. ബേബി ജോസഫ് തഴുവംകുന്ന് ജീവോദയ മിൽക്ക് സൊസൈറ്റി വൈസ് പ്രസിഡന്റും പലചരക്ക് വ്യാപാരിയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ