തൃശൂര്‍: പ്രളയത്തിനുശേഷം ജനങ്ങളെ വലച്ച് കൊടുംചൂടും അനുഭവപ്പെടുന്നു. തൃശൂർ ചെറുതുരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേരെ ജില്ലാ ആശുപത്രിയിലാക്കി. രാത്രിയില്‍ തണുപ്പും ഉച്ച നേരത്തു കൊടുംചൂടുമാണ് പൊതുവെ അനുഭവപ്പെടുന്നത്. സൂര്യാതപത്തിനു സമാനമായാണു പൊള്ളലേറ്റത്.
ചെറുതുരുത്തിയില്‍ കെട്ടിടനിര്‍മാണ ജോലികള്‍ക്കിടെയാണ് തൊഴിലാളികളായ അഞ്ചേരി മുല്ലശേരി പോളി (44), പുത്തൂര്‍ എളംതുരുത്തി തറയില്‍ രമേശ് (43) എന്നിവര്‍ക്ക് പൊള്ളലേറ്റത്. ഇരുവരുടെയും പുറംകഴുത്തിനടുത്താണ് പൊള്ളലിനു സമാനമായ ചൂടനുഭവപ്പെട്ടത്. പ്രളയത്തിനു ശേഷം കേരളത്തില്‍ നദികളില്‍ വെള്ളം ക്രമാതീതമായി താഴ്ന്ന അവസ്ഥയാണ്. അതിനിടെയാണ് കൊടുംചൂട് അനുഭവപ്പെടുന്നത്. തൃശൂരില്‍ പലയിടത്തും ഇന്നലെ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതായാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ