കൊച്ചി : ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വകാര്യ ബസുകള്‍ നടത്തിയ ബക്കറ്റ് പിരിവില്‍ നിന്ന് ബസുടമകള്‍ കൈയ്യിട്ട് വാരിയതായി ആക്ഷേപം. 11 ബസുകളില്‍ പിരിവ് നടത്തിയ ബസുടമ നാല് ബസുകളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മാത്രമാണ് ഫണ്ടിലേക്ക് നല്‍കിയതെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തൊടുപുഴയിലെ ബസുടമകള്‍ക്കെതിരെയാണ് ആരോപണം ശക്തമാകുന്നത്.
സെപ്തംബര്‍ മൂന്നിനായിരുന്നു സ്വകാര്യ ബസുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സര്‍വ്വീസ് നടത്തിയത്. ടിക്കറ്റിന് പകരം യാത്രക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. 11 ബസുകളില്‍ കളക്ഷന്‍ നടത്തിയ ശേഷം നാല് ബസുകളില്‍ നിന്ന് 40,000 രൂപ മാത്രമാണ് ഒരു ബസുടമ നല്‍കിയതെന്നാണ് ആരോപണം. പിരിവ് നടന്ന ദിവസം സ്വാഭാവികമായും ഇരട്ടിയിലേറെ കളക്ഷന്‍ ഉണ്ടായതായി വൈകുന്നേരം ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
തൊടുപുഴയില്‍ സര്‍വ്വീസ് നടത്തുന്ന 128 ബസുടമകള്‍ 4,44,592 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ബക്കറ്റ് പിരിവ് നടത്തിയത് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കേണ്ടത് ധാര്‍മിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ