റിയാദ്: സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള ഹൈപ്പർ മാർക്കറ്റിൽ നിന്ന് വ്യാജ ബില്ലുകൾ ഉപയോഗിച്ച് 4.24 കോടി രൂപ തട്ടിയെടുത്ത് തിരുവനന്തപുരം സ്വദേശി മുങ്ങിയതായി പരാതി. സൗദിയിലെ മുറബ്ബയിലുള്ള ഹൈപ്പർ മാർക്കറ്റിലെ മാനേജരായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെയാണ് ലുലു ഗ്രൂപ്പ് പരാതി നൽകിയത്.
ഷിജുവിനെ എത്രയും പെട്ടെന്ന് കണ്ടെത്തി പണം വീണ്ടെടുക്കണമെന്ന് പരാതിയിൽ ലുലു ഗ്രൂപ്പ് ആവശ്യപ്പെട്ടു. റിയാദിലെ ഇന്ത്യൻ എംബസി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കലക്‌ടർ, സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കാണ് അവർ പരാതി നൽകിയത്.
നാല് വർഷം മുൻപാണ് 42 കാരനായ ഷിജു ലുലു ഗ്രൂപ്പിൽ മാനേജരായി ജോലിയിൽ പ്രവേശിക്കുന്നത്. ഇക്കഴിഞ്ഞ നാല് വർഷത്തിനിടെ വിതരണക്കാരിൽ നിന്ന് സ്ഥാപനം അറിയാതെ സാധനങ്ങൾ വാങ്ങി പുറത്തെ വിപണിയിൽ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഷിജുവിനെതിരെയുള്ള പരാതി. തട്ടിപ്പ് നടത്താൻ ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിച്ചതായും പരാതിയിലുണ്ട്. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട് സെഷനിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. എന്നാൽ ഇതിന് മുൻപ് തന്നെ ഷിജു നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ