ടി.പി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി
ടി.പി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി

പുതുച്ചേരി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വച്ച് നടന്ന വിവാഹത്തിൽ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വടകര സ്വദേശിനിയാണ് വധു. മാഹി പന്തക്കല്‍ സ്വദേശിയാണ് മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ്.

ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. 15 ദിവസത്തെ പരോളാണ് കിര്‍മാണി മനോജിന് ഉള്ളത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സി.പി.എം നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com