പത്തനംതിട്ട: പ്രളയത്തിന് പിന്നാലെ പമ്പ ത്രിവേണിയില്‍ അടിഞ്ഞത് നാലു കോടിയോളം രൂപ വിലവരുന്ന മണലെന്നു റിപ്പോര്‍ട്ടുകള്‍. രണ്ടു കിലോമീറ്ററോളം രണ്ടാള്‍ പൊക്കത്തില്‍ രൂപപ്പെട്ട മണല്‍ത്തിട്ടയുടെ വിശദമായ കണക്കെടുപ്പ് നാളെ മുതല്‍ ആരംഭിക്കും.പമ്പയുടെ പുനര്‍നിര്‍മാണത്തിന് അടിസ്ഥാന സാഹചര്യമൊരുക്കുന്നതിനും മാലിന്യം നീക്കുന്നതിനും ചുമതലയേറ്റ ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡ് ഹില്‍ടോപ്പിലും പമ്പയുടെ സമീപത്തുമായി അഞ്ചിടങ്ങളില്‍ മണല്‍ ശേഖരിക്കുന്ന ജോലികള്‍ തുടങ്ങി. മണല്‍ ഏതൊക്കെ ആവശ്യത്തിനുപയോഗിക്കണമെന്നു ഹൈക്കോടതിയുടെ അഭിപ്രായം തേടും.
രണ്ടു കിലോമീറ്ററോളം രണ്ടാള്‍ പൊക്കത്തിലാണു മണല്‍ത്തിട്ട രൂപപ്പെട്ടത്. ഇതു വാരിമാറ്റി പമ്പയുടെ ആഴം തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ചെറിയ മഴയ്ക്കു പോലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് ആശങ്കയിലാണ് അധികൃതര്‍. കക്കി ഡാമില്‍നിന്ന് ഒഴുകിയെത്തിയ മണല്‍ പമ്പയില്‍നിന്ന് 19 കിലോമീറ്റര്‍ അകലെ അട്ടത്തോടുവരെ അടിഞ്ഞിട്ടുണ്ട്. നിലവില്‍ ത്രിവേണിക്കു സമീപമുള്ളതു വാരിമാറ്റിയാല്‍ മതിയെന്നാണു തീരുമാനം. കൊച്ചി ആസ്ഥാനമായ കമ്പനി രണ്ടു ദിവസം കൊണ്ട് ആയിരം ലോഡ് മണലാണ് ശേഖരിച്ചത്. പമ്പ ത്രിവേണിയില്‍ അടിഞ്ഞത് നാലു കോടിയോളം രൂപ വിലവരുന്ന മണലെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പമ്പയുടെയും നിലയ്ക്കലിന്റെയും സന്നിധാനത്തിന്റെയും പുനര്‍നിര്‍മാണത്തിന് മണല്‍ ഉപയോഗിക്കാനായാല്‍ നന്നായിരുന്നുവെന്നു ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അജിത്കുമാര്‍ പറഞ്ഞു. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ പമ്പയുടെ പുനര്‍നിര്‍മാണം സംബന്ധിച്ചു നല്‍കിയ സത്യവാങ്മൂലം ഇന്നു ഹൈക്കോടതി പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ