ഇനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ജില്ലാ,ജനറല്‍ ആശുപത്രികളിലും; ചരിത്ര മുന്നേറ്റവുമായി ആരോഗ്യവകുപ്പ്

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ത്ഥ്യമാക്കിയതായി മന്ത്രി കെ.കെ ശൈലജ
ഇനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ജില്ലാ,ജനറല്‍ ആശുപത്രികളിലും; ചരിത്ര മുന്നേറ്റവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ത്ഥ്യമാക്കിയതായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇനിമുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടര്‍മാരുടെ സേവനം ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ലഭ്യമാകുന്നതാണ്. മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കിയതോടൊപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ കൂടി ലഭ്യമാക്കിയതോടെ മെഡിക്കല്‍ കോളജുകളെപ്പോലെ ഗുണനിലവാരമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഇവിടേയും ലഭ്യമാകും.

ആരോഗ്യവകുപ്പിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യോഗ്യതയുള്ള ഡോക്ടമാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക കേഡറിന് രൂപം നല്‍കിയത്. ഇതോടെ പൊതുജനാരോഗ്യ മേഖലയില്‍ ഇവരുടെ സേവനം വ്യാപിപ്പിക്കാന്‍ സാധിക്കും.ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദമാക്കി മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍, സ്‌പെഷ്യാലിറ്റി കേഡര്‍, ജനറല്‍ കേഡര്‍ എന്നിങ്ങനെ 3 കേഡറുകളാണുള്ളത്. ഭരണ നിര്‍വഹണത്തിന് വേണ്ടിയുള്ളതാണ് അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്‌പെഷ്യാലിറ്റി കേഡര്‍. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ ഉണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായിട്ടാണ് ജനറല്‍ കേഡര്‍ തസ്തിക സൃഷ്ടിച്ചിട്ടുള്ളത്. ഇതു കൂടാതെയാണ് പുതുതായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിന് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്.പി.ജി. യോഗ്യതയ്ക്കുശേഷം വിവിധ വിഷയങ്ങളില്‍ ഡി.എം, എം.സി.എച്ച്, തത്തുല്യ ഡി.എന്‍.ബി. യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിന് രൂപം നല്‍കിയിട്ടുള്ളത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറായതിനാല്‍ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യോഗ്യത കരസ്ഥമാക്കിയ തീയതി മാനദണ്ഡമാക്കിയാണ് സീനിയോരിറ്റി കണക്കാക്കുന്നത്.

ഇതിന്റെ ഭാഗമായി 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകളാണ് സൃഷ്ടിച്ചത്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്‌റോളജി എന്നീ നാല് വിഭാഗങ്ങളിലായി ചീഫ് കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഈ കേഡറില്‍ നിയമനം നടത്തിയത്.കരട് ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യോഗ്യതയുള്ള ആരോഗ്യ വകുപ്പില്‍ തുടരുന്ന മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും ഓപ്ഷന്‍ സ്വീകരിച്ച് കരട് സീനിയോരിറ്റി ലിസ്റ്റില്‍ നിന്നാണ് പുതുതായി താത്ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com