കൊച്ചി: മലപ്പുറം വണ്ടൂരിൽ ചീട്ടുകളി സംഘത്തിന്റെ പക്കൽനിന്നു പൊലീസ് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ വണ്ടൂർ സ്വദേശി അബ്ദുൾ കരിം, മുഹമ്മദ് സുഹൈൽ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. കേസ് ഹൈക്കോടതി റദ്ദാക്കി. ചീട്ടുകളി സംഘത്തിൽനിന്നു 6200 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. വണ്ടൂർ ഡൊമിനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി 18നാണ് പണം വച്ച് ചീട്ടു കളിച്ചതിന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രവുംസമർപ്പിച്ചിരുന്നു. ക്ലബ് പൊലീസ് അടച്ചുപൂട്ടിയെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ നിയമവിധേയമായി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. റമ്മികളി നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് തങ്ങൾക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നും ഹർജിക്കാർ വാദിച്ചു. പൊലീസിന്റെ നടപടി കേരള ഗെയിമിംഗ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ