ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ശമ്പളം പിരിക്കില്ല; നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് ഇപി ജയരാജന്‍

സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ സമ്മര്‍ദത്തിലാക്കി ശമ്പളം പിരിക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍
ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ശമ്പളം പിരിക്കില്ല; നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ സമ്മര്‍ദത്തിലാക്കി ശമ്പളം പിരിക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഉത്തരവുകള്‍ക്ക് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പെന്ന ബിജെപിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയക്കെടുതിയെ മറികടക്കാനുള്ള  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1236 കോടി രൂപ ചിലവിട്ടു. പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായ് സര്‍ക്കാര്‍ നല്‍കുന്ന അടിയന്തര ധനസഹായമായ 10000 രൂപ സെപ്തംബര്‍ 12 വരെ 5.7 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. 42000 ത്തോളം കുടുംബങ്ങള്‍ക്ക് കൂടി തുക വിതരണം ചെയ്യാനുണ്ട്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കും. പ്രളയദുരന്തത്തില്‍ മരണപ്പെട്ട 193 ആളുകളുടെ കുടുംബങ്ങള്‍ക്ക്  4 ലക്ഷം വീതമുള്ള സഹായം വിതരണം ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പ്രളയക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് 40000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി എന്നാണ്  പ്രാഥമിക കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രളയക്കെടുതിയുടെ ഭാഗമായി വെള്ളം കയറിയ വീടുകളില്‍ 99.6 ശതമാനം വീടുകളും വൃത്തിയാക്കി. ശേഷിക്കുന്ന വീടുകള്‍ ആള്‍ത്താമസമില്ലാത്തവയാണ്. വെള്ളം കയറി നശിച്ചിരുന്ന 6192 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5135 സ്ഥാപനങ്ങള്‍ വൃത്തിയാക്കി. വെള്ളം കയറി നശിച്ച സംസ്ഥാനത്തെ കിണറുകളില്‍ ഭൂരിഭാഗം കിണറുകളും ഉപയോഗ്യമാക്കി. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നുന്നുണ്ട്. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്തംബര്‍ 11,12 ദിവസങ്ങളില്‍ 15 കോടിയോളം രൂപ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ നിന്നും ശേഖരിച്ചു നല്‍കിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയപ്പെടേണ്ട അവസ്ഥ ഇല്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌കൂളുകളില്‍ നിന്ന് മാറ്റി. വിദ്യാലയങ്ങള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള  അന്വേഷണത്തെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ.പി. ജയരാജന്‍ വ്യക്തമാക്കി. നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതം നടപടിയുണ്ടാകും. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ് കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com