മാനന്തവാടി: കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപെടുത്തിയ കേസില്‍ പ്രതിയിലേക്കെത്താനായി അന്വേഷണസംഘം ചോദ്യം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളടക്കം 300ഓളം പേരെ. രണ്ടു ലക്ഷത്തിലധികം ആളുകളുടെ ഫോണ്‍കോളുകളാണ് മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ രണ്ടുമാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതി വിശ്വനാഥനെ പിടികൂടിയയത്.
കണ്ടത്തുവയല്‍ പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞി വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍(27), ഭാര്യ ഫാത്തിമ(19) എന്നിവരെയാണു കഴിഞ്ഞ ജൂലൈ ആറിനു രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണു താമസം. ഇവര്‍ രാവിലെ എട്ടോടെ ഉമ്മറിന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. പുറത്ത് രക്തവും കണ്ടു. അകത്തുകയറിയപ്പോള്‍ ഉമ്മറിനെയും ഫാത്തിമയെയും മരിച്ചനിലയില്‍ കാണുകയായിരുന്നു.
മോഷണത്തിന് വീട്ടില്‍ കയറിയ താന്‍ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന ഫാത്തിമയുടെ മാല പറിക്കാന്‍ ശ്രമിച്ചെന്നും ഉറക്കമുണര്‍ന്ന ഉമ്മറിനെ കമ്പിവടി കൊണ്ട് തലക്കും മുഖത്തും അടിച്ചുവീഴ്ത്തുകയുമായിരുന്നെന്നു പ്രതി പൊലിസിനോടു പറഞ്ഞു.
ഫാത്തിമയെയും തലക്കടിച്ചു വീഴ്ത്തി. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു രക്ഷപ്പെടുകയും ചെയ്തു. പോകുന്നതിനുമുന്‍പ് മുറിയിലും പരിസരത്തും മുളകുപൊടി വിതറിയെന്നും വിശ്വനാഥന്‍ പൊലീസിനോട് പറഞ്ഞു.
അന്വേഷിച്ച കോലപാത കേസ്സുകള്‍ മുഴുവന്‍ തെളിയിച്ച മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നിരവധിയായ ഊഹാപോഹങ്ങളായിരുന്നു കൊലപാതകത്തെ കുറിച്ച് നാട്ടില്‍ പരന്നത്. രാഷ്ടീയ പകപോക്കലിന്റെ പേരില്‍ ആള് മാറി കൊലപെടുത്തി, ക്വട്ടേഷന്‍ കൊലപാതകം, തീവ്രവാദ സംഘടനകളുടെ പകപോക്കല്‍ അങ്ങനെ തുടങ്ങി നിരവധി പ്രചാരണങ്ങളായിരുന്നു നാട്ടില്‍ പരന്നത്. പൊതുവെ സൗമ്യ പ്രകൃതക്കാരനായ കൊല്ലപ്പെട്ട ഉമ്മര്‍ ഫാത്തിമ ദമ്പതികള്‍ക്ക് ഇത്തരം ബന്ധങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല. പ്രതിയെ പിടികൂടിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് വിരാമമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ