നോ പറയാന്‍ ഇനി രണ്ടു നാള്‍ മാത്രം; സാലറി ചലഞ്ചില്‍ കുഴങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍

സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ 22നുമുമ്പ് വിസമ്മതപത്രം നല്‍കണം
നോ പറയാന്‍ ഇനി രണ്ടു നാള്‍ മാത്രം; സാലറി ചലഞ്ചില്‍ കുഴങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍


തിരുവനന്തപുരം: സാലറി ചലഞ്ച് നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മത പത്രം നല്‍കാന്‍ ഇനി രണ്ടുദിവസം മാത്രം. ഇതോടെ ജീവനക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം രൂക്ഷമായിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന്റെ ഭാഗമായാണ് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ 22നുമുമ്പ് വിസമ്മതപത്രം നല്‍കണം. വ്യാഴം, വെള്ളി ദിവസങ്ങള്‍ അവധിയായതിനാല്‍ രണ്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. 

വിസമ്മത പത്രം നല്‍കിയില്ലെങ്കില്‍ പത്ത് ഘടുക്കളായി ഒരു മാസത്തെ സാലറി സര്‍ക്കാര്‍ പിടിക്കും. സാലറി ചലഞ്ചിന്റെ പേരില്‍ ഭരണ പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അവധി ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തി സാലറിചലഞ്ചില്‍ നല്ലൊരു ഭാഗം ജീവനക്കാര്‍ പങ്കാളികളാകുന്നുമുണ്ട്. എന്നാല്‍ വിസമ്മതം അറിയിക്കുന്നവര്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുമെന്ന തരത്തില്‍ പ്രചാരണം ചിലരെ ആശങ്കയിലാക്കുന്നുണ്ട്. 

നിലപാട് മാറ്റാതെ ധനവകുപ്പ്‌നെസര്‍വീസ് സംഘടനകളുടെ എതിര്‍പ്പും നിര്‍ദേശവും പരിഗണിച്ച് ശമ്പളം ഈടാക്കുന്നതിലെ വ്യവസ്ഥകളില്‍ ഭേദഗതി ഉണ്ടാകുമെന്നായിരുന്നു ഒരുവിഭാഗം ജീവനക്കാരുടെ പ്രതീക്ഷ. മറ്റു സാഹചര്യങ്ങളൊന്നും ഉണ്ടാകാത്തതിനാല്‍ നിലപാടു മാറ്റേണ്ടതില്ലെന്നാണ് ധനവകുപ്പ് അധികൃതര്‍ പറയുന്നത്. 70 ശതമാനം ജീവനക്കാരെങ്കിലും ചലഞ്ചില്‍ ഭാഗമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

ശമ്പളവും ഉത്സവബത്തയും ദുരിതാശ്വാസനിധിയിലേക്ക് ഈടാക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങളില്‍ സാലറിചലഞ്ചിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രതീക്ഷയുണ്ട്. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്നാണ് കോടതി പറഞ്ഞത്. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍പ്പോലും സാലറിചലഞ്ചിന് ബാധകമാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വന്നാല്‍ അത് സര്‍ക്കാരിന് പരിഗണിക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com