കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉച്ചഭക്ഷണം നല്‍കിയെങ്കിലും ജ്യൂസും ബിസ്‌ക്കറ്റുമായിരുന്നു പകല്‍ഭക്ഷണം. ബുധനാഴ്ച രാവിലെ 11ന് എത്തിയ ബിഷപ്പിനെ വൈകിട്ട് ആറരയോടെയാണ് വിട്ടയച്ചത്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.
ചോദ്യം ചെയ്യലിനിടയില്‍ ഉടനീളം ഫ്രാങ്കോ വെള്ളം ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പുണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ വന്‍മാധ്യമ സംഘമാണ് കാത്തുനിന്നിരുന്നത്. കൊച്ചി ഡിസിപി ജെ.ഹിമേന്ദ്രനാഥിനായിരുന്നു സുരക്ഷാ ചുമതല. എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാര്‍ ഗേറ്റിന് മുന്നില്‍ നിരന്നു. ഇടയ്ക്ക് അഭിഭാഷകന്റെ സ്റ്റിക്കര്‍ ഒട്ടിച്ച കാര്‍ വന്നുപോയി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ വാഹനവും വന്നു.
രാവിലെ ചോദ്യം ചെയ്യലിന് അകത്തേക്ക് കൊണ്ടുപോയപ്പോള്‍ ബിഷപ്പിനെ ക്യാമറകള്‍ പകര്‍ത്തരുതെന്ന് പൊലീസിന് നിര്‍ബന്ധമുണ്ടായിരുന്നത് പോലെ തോന്നി. മുറ്റത്തുകിടന്ന രണ്ടുകാറുകള്‍ക്കിടയില്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയപ്പോഴുംം ദൂരെ നില്‍ക്കുന്ന ക്യാമറമാന്‍മാര്‍ക്ക് മുഖം കിട്ടുക പ്രയാസമായിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ഇത്രയും ജാഗ്രതയുണ്ടായില്ല. പുറത്തേക്ക് തിരിച്ചിട്ട കാറില്‍ കയറാന്‍ ഫ്രാങ്കോ വരുന്നത് പുറത്തുനില്‍ക്കുന്നവര്‍ക്ക് കാണാമായിരുന്നു.
തന്നിലേക്ക് ക്യാമറകള്‍ തിരിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ ഫ്രാങ്കോ പെട്ടെന്ന് കുനിഞ്ഞ് തലതാഴ്ത്തി കാറിലേക്ക് കയറുകയായിരുന്നു. പൊലീസ് വാഹനത്തിന് പിന്നാലെ കാറ് പുറത്തേക്കിറങ്ങി. മാധ്യമനങ്ങള്‍ വളഞ്ഞെങ്കിലും ചില്ല് താഴ്ത്താതെ കാര്‍ പാഞ്ഞുപോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ