നവകേരളം സൃഷ്ടിക്കണം, അമേരിക്കയില്‍ ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി 

നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
നവകേരളം സൃഷ്ടിക്കണം, അമേരിക്കയില്‍ ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി 

ന്യൂയോര്‍ക്ക്: നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗ്ലോബല്‍ സാലറി ചലഞ്ച് എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളസമൂഹം മുന്‍പാകെ അവതരിപ്പിച്ച സാലറി ചലഞ്ചിന്റെ മാതൃകയിലുളള സഹായ സഹകരണമാണ് മുഖ്യമന്ത്രി തേടിയത്. ഒരു മാസത്തെ ശമ്പളം നല്‍കി കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനുളള വിപുലമായ ശ്രമത്തില്‍ ഭാഗഭാക്കാവാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ കേരളത്തെ വാര്‍ത്തെടുക്കാന്‍ എല്ലാതരത്തിലുമുളള സഹായം എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടതുണ്ട്. എല്ലാവരും വലിയ തോതില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിട്ട കേരളത്തെ കരകയറ്റാന്‍ വികസന കാഴ്ചപ്പാട് ആവശ്യമാണ്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കണം അത്. ഇത്തരത്തില്‍ വികസനം സാധ്യമാക്കുന്നതിനുളള ബ്ലൂപ്രിന്റ്് തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാലുഘട്ടങ്ങളിലായി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ധനസമാഹരണം, പുനരധിവാസം, പുന: സ്ഥാപനം, പുനര്‍നിര്‍മ്മാണം എന്നി നാലുഘട്ടങ്ങളിലുടെ വികസനം സാധ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ 80 ശതമാനം ജനങ്ങളെ നേരിട്ടും അല്ലാതെയും പ്രളയം ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് നവകേരളത്തിന് ആഭ്യന്തര വിഭവ സമാഹരണം മാത്രം മതിയാകില്ല. ഇതിന് ക്രൗണ്ട് ഫണ്ടിങ് പോലുളള ആധുനിക വിഭവ സമാഹരണ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ലോകബാങ്ക് പോലുളള ഏജന്‍സികളില്‍ നിന്ന് 7000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് 22ന് ഇവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ജീവനോപാധി നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com