ഇടുക്കി: രാജകുമാരിയിൽ കൊക്കയിലേക്കു മറിയാൻ തുടങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമയോചിതമായി ഒരു മണിക്കൂറോളം ബസ് പിടിച്ചുനിർത്തിയാണ് എൺപതോളം
യാത്രക്കാരെ രക്ഷിച്ചത്.മദ്യലഹരിയിലായിരുന്നു ബസ് ഡ്രൈവർ കാർത്തികേയനെ (46) ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് നാലരയോടെ തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലാണു സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളിൽ ഏർപ്പെട്ടിരുന്ന എറണാകുളം ഗ്രീൻവർത്ത് എർത്ത് മൂവേഴ്സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ രതീഷ് ഇത് കണ്ടു. അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകൾഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിർത്തി. തുടർന്നാണ് യാത്രക്കാർ പുറത്തിറങ്ങിയത്.
ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് തുടക്കം മുതൽ റോഡിൽ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്നു യാത്രക്കാർ പറഞ്ഞു. ഭീതിയിലായ യാത്രക്കാർ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ല. ഇറച്ചിപ്പാറ എത്തുന്നതിനു മുൻപായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളിൽ ബസ് ഇടിച്ചതായി യാത്രക്കാർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ