ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; അറസ്റ്റ് ഉച്ചയോടെയെന്ന് സൂചന 

ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പൊലീസിനു ലഭിച്ച തെളിവുകള്‍ നിരത്തിയശേഷം ഉച്ചയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന
ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; അറസ്റ്റ് ഉച്ചയോടെയെന്ന് സൂചന 

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പൊലീസിനു ലഭിച്ച തെളിവുകള്‍ നിരത്തിയശേഷം ഉച്ചയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10:30ന് ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനുശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും എസ്പി അറിയിച്ചു. 

കന്യാസ്ത്രീക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് തനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്നായിരുന്നു ബിഷപ്പ് അന്വേഷണസംഘത്തിന്റെ മുന്നില്‍ ധരിപ്പിച്ചത്. എന്നാല്‍ അച്ചടക്കനടപടിക്ക് മുന്‍പുതന്നെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നെന്നതിന്റെ തെളിവുകള്‍ ബിഷപ്പിന് മുന്നില്‍ നിരത്തിയതോടെ ഉത്തരംമുട്ടിയ നിലയിലായിരുന്നു ബിഷപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഇന്നലെ പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൊഴികള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിന്റെ മൊഴികള്‍ പരിശോധിച്ചു. മൊഴികളും തെളിവുകളും വിശകലനം ചെയ്തശേഷം ഉച്ചയോടെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com