കൊച്ചി: മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധര്‍ രൂപത മുന്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ കുറുവിലങ്ങാട് മഠത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
2014 മെയ് മാസം അഞ്ചാം തിയതി ചാലക്കുടിയില്‍ സഭ നടത്തിയ അച്ചന്‍ പട്ടം നല്‍കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മികന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ഈ ചടങ്ങിന് ശേഷം ബിഷപ്പ് കുറുവിലങ്ങാട് മഠത്തില്‍ ആദ്യമായി താമസിക്കാന്‍ എത്തി. പിറ്റേ ദിവസം കന്യാസ്ത്രീയുടെ സഹോദരന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുത്തു. ഈ ദിവസങ്ങളില്‍ മഠത്തിലെ 20 ആം നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
2017 മാര്‍ച്ച് 26- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയറിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ജലന്ധറില്‍ നിന്ന മദര്‍സുപ്പീരിയറും സംഘവും കുറുവിലങ്ങാട് മഠത്തിലെത്തി തെളിവെടുപ്പ് നടത്തി.
2018 ജൂണ്‍ 2 - പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോടനാട് വികാരി കന്യാസ്ത്രീയെ സമീപിക്കുന്നു.
ജൂണ്‍ 27- കന്യാസ്ത്രീ പരാതി ജില്ലാ മേധാവിക്ക് നല്‍കി.
ജൂണ്‍ 28- എഫ്‌ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.
ജൂലൈ 1- കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 3- ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം കുറുവിലങ്ങാട് മഠത്തില്‍.
ജൂലൈ 5- ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് മുമ്പാകെ 164 അനുസരിച്ച് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ജൂലൈ 7- രഹസ്യമൊഴിയുടെ പകര്‍പ്പിനായി പാലാ കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.
ജൂലൈ 8- കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തയെന്ന കേസില്‍ സാക്ഷിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയെന്ന് സാക്ഷിയായ സിജോ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സിജോയുടെ മൊഴി പൊലീസ് വീഡിയോയില്‍ പകര്‍ത്തി
ജൂലൈ 9- കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു
ജൂലൈ 10- ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കുന്നതിനായി അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടി.
ജൂലൈ 12- അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനായി കണ്ണൂരിലെ രണ്ട് മഠങ്ങളിലെത്തി.
ജൂലൈ 14- കുറുവിലങ്ങാട് പള്ളി വികാരിയുടെ മൊഴിയെടുത്തു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയെന്ന് ബിഷപ്പിന്റെ മൊഴി.
ജൂലൈ 15- സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 20- കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഠത്തിന് സായുധ പൊലീസ് കാവല്‍
ജൂലൈ 25- കേസില്‍ നിന്ന് പിന്‍മാറാന്‍ ജലന്ധര്‍ രൂപത അധികാരികള്‍ 5 കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കി. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനാണ് മൊഴി നല്‍കിയത്.
ജൂലൈ 29- കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍.
ജൂലൈ 30- കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 31- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുവന്നതായി കാര്‍ ഡ്രൈവര്‍ മൊഴി നല്‍കി.
ആഗസ്റ്റ് 1- ജലന്ധറിലേക്ക് പോകാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു.
ആഗസ്റ്റ് 3- അന്വേഷണ സംഘം ഡല്‍ഹിയില്‍
ആഗസ്റ്റ് 4- കന്യാസ്ത്രീയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ മൊഴി നല്‍കി.
ആഗസ്റ്റ് 6- ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കയിലിന്റെ മൊഴി എടുത്തു.
ആഗസ്റ്റ് 10- അന്വേഷണ സംഘം ജലന്ധറില്‍
ആഗസ്റ്റ് 11- ജലന്ധര്‍ രൂപതയ്ക്ക് കീഴിലെ നാല് വൈദികരുടെ മൊഴിയെടുത്തു.
ആഗസ്റ്റ് 12- കന്യാസ്ത്രീകള്‍ക്കായി ബിഷപ്പ് നടത്തിയ ' ഇടയനോടൊപ്പം ഒരു ദിവസം' പ്രാര്‍ത്ഥനാ യജ്ഞത്തിനിടെ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി.
സെപ്തംബര്‍ 8- കന്യാസ്ത്രീകള്‍ സമരത്തിലേക്ക്
സെപ്തംബര്‍ 18- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. സെപ്തംബര്‍ 25 ലേക്ക് കോടതി മാറ്റിവച്ചു.
സെപ്തംബര്‍ 19- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസ് സെല്ലില്‍ ചോദ്യം ചെയ്യല്‍. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മടങ്ങി.
സെപ്തംബര്‍ 20- വീണ്ടും ചോദ്യം ചെയ്യല്‍, അറസ്റ്റിനെ കുറിച്ച് അഭ്യൂഹം
സെപ്തംബര്‍ 21- മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ