കന്യാസ്ത്രീയെ തടങ്കലിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു; കേസ് അട്ടിമറിക്കാൻ ശ്രമിച്ചു, പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

അധികാരവും സ്വാധീനവും ഉപയോ​ഗിച്ച് ബിഷപ്പ് കേസ് അട്ടിമറിക്കാനും ശ്രമിച്ചു
കന്യാസ്ത്രീയെ തടങ്കലിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു; കേസ് അട്ടിമറിക്കാൻ ശ്രമിച്ചു, പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കോട്ടയം : കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കന്യാസ്ത്രീയെ തടങ്കലിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. 13 തവണ കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസം​ഗം ചെയ്തിട്ടുണ്ട്. ബിഷപ്പ് അധികാരം ദുർവിനിയോ​ഗം ചെയ്ത് കന്യാസ്ത്രീയെ ബലം പ്രയോ​ഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. രണ്ട് തവണ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ താമസിച്ചിരുന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. 

കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. എതിർത്താൽ സഭയ്ക്ക് പുറത്തുപോകേണ്ടി വരുന്ന അവസ്ഥയാണ്. ജീവഭയത്താലാണ് കന്യാസ്ത്രീ നേരത്തെ പരാതിപ്പെടാതിരുന്നത്. ബിഷപ്പിന്റെ വസ്ത്രങ്ങളും ലാപ്ടോപ്പും അടക്കം തെളിവ് ലഭിക്കേണ്ട വസ്തുക്കൾ കണ്ടെടുക്കേണ്ടതുണ്ട്. കൂടാതെ കന്യാസ്ത്രീ പരാതിപ്പെട്ട ഇടങ്ങളിൽ തെളിവെടുപ്പിനായി ഫ്രാങ്കോയെ കൊണ്ടു പോകേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് അറിയിച്ചു.

അധികാരവും സ്വാധീനവും ഉപയോ​ഗിച്ച് ബിഷപ്പ് കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബിഷപ്പിന്റെ അനുചരന്മാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദന് കേസിൽ നിന്നും പിന്മാറുന്നതിന് അഞ്ചുകോടി രൂപ വാ​ഗ്ദാനം ചെയ്തിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിഷപ്പിന്റെ സ്വഭാവ വിശേഷങ്ങളും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് സൂചിപ്പിച്ചിരുന്നു. 

ജലന്ധർ രൂപതയിൽ ഫ്രാങ്കോ നടത്തിയിരുന്ന  ഇടയനൊപ്പം ഒരു ദിവസം എന്ന പ്രത്യേക പ്രാർത്ഥനയെക്കുറിച്ച് റിപ്പോർട്ടിൽ എടുത്തു പറയുന്നു. മാസത്തിൽ നടത്തുന്ന ഈ പ്രാർത്ഥനയിൽ കന്യാസ്ത്രീകൾ പങ്കെടുക്കണം. തങ്ങളുടെ വ്യക്തിപരമായ സങ്കടങ്ങളും പരാതികളും പരിഭവങ്ങളും രാത്രി പത്തുമണിയ്ക്ക് ശേഷം ബിഷപ്പിനോട് സ്വകാര്യമായി പറയാൻ സൗകര്യം ഒരുക്കിയിരുന്നു എന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ബിഷപ്പിന്റെ നടപടികളിൽ മനംനൊന്ത് 20 ഓളം കന്യാസ്ത്രീകൾ പലതവണകളായി സഭ വിട്ടുപോയ കാര്യവും സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com