കൂട്ടുകാരന്റെ കാമുകി സംഗമത്തിന്റെ കാവലിനിടെ മോഷണം; പ്രതിയെ  സോഫ്റ്റ്‌വെയര്‍ വലവിരിച്ച് കൈയോടെ പിടികൂടി പൊലീസ് 

കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു
കൂട്ടുകാരന്റെ കാമുകി സംഗമത്തിന്റെ കാവലിനിടെ മോഷണം; പ്രതിയെ  സോഫ്റ്റ്‌വെയര്‍ വലവിരിച്ച് കൈയോടെ പിടികൂടി പൊലീസ് 

ആലപ്പുഴ: കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. മണിക്കൂറുകള്‍ക്കകം പൊലീസ് തന്ത്രപൂര്‍വ്വം പ്രതിയെ പിടികൂടി. അര്‍ദ്ധരാത്രിയില്‍ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നതെന്നും ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്‍ക്കുന്നതു കണ്ടെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അതിവിദഗ്ധമായി കുടുക്കിയത്. 

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കായംകുളം കൃഷ്ണപുരത്തിനടുത്താണു സംഭവം. ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. കൂട്ടുകാരന്‍ തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു തന്ത്രപൂര്‍വം പറഞ്ഞു വീട്ടമ്മ ഫോണ്‍ തിരികെ വാങ്ങി. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചപ്പോള്‍ മോഷ്ടാവ് ഓടിപ്പോയി.

ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി അതില്‍നിന്നു സ്വന്തം ഫോണിലേക്കു ഡയല്‍ ചെയ്തു നമ്പര്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നു വീട്ടമ്മയുടെ ഫോണില്‍നിന്നു തന്റെ നമ്പര്‍ മായ്ച്ചു. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇതു കണ്ടെത്തിയതോടെയാണു പ്രതി കുടുങ്ങിയത്. പ്രതിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ ഒരു സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച്, ബാര്‍ബര്‍ ഷോപ്പിലിരിക്കെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ടു പവന്‍ മാല വിറ്റു കിട്ടിയ 21,000 രൂപയില്‍ 3,000 രൂപ ചെലവാക്കി, ബാക്കി രണ്ടു കൂട്ടുകാരെ ഏല്‍പ്പിച്ചു.

പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച ദുബായിലേക്കു പോകേണ്ട വീട്ടമ്മ വിമാനം കിട്ടാത്തതിനാല്‍ തിരികെ വീട്ടില്‍ എത്തിയതായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com