കന്യാസ്ത്രീ സമരത്തെ പിന്തുണച്ചു ; യാക്കോബായ സഭയിലും നടപടി ; യൂഹനാന്‍ റമ്പാന് താക്കീത്

സഭയുടേത് പ്രതികാര നടപടിയാണെന്ന് യൂഹനാന്‍ റമ്പാന്‍ പ്രതികരിച്ചു 
കന്യാസ്ത്രീ സമരത്തെ പിന്തുണച്ചു ; യാക്കോബായ സഭയിലും നടപടി ; യൂഹനാന്‍ റമ്പാന് താക്കീത്

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ  മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് യാക്കോബായ സഭ റമ്പാനെതിരെയും നടപടി. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹനാന്‍ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. സമരപരിപാടികളില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും താക്കീത് നല്‍കിയിട്ടുണ്ട്. പാത്രീയാര്‍ക്കീസ് ബാവയുടെ നിര്‍ദേശ പ്രകാരമാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. 

റമ്പാന്‍മാര്‍ ദയറകളില്‍ പ്രാര്‍ത്ഥിച്ച് കഴിയേണ്ടവരാണെന്നാണ് സഭാ നേതൃത്വം അറിയിച്ചത്. അതേസമയം സഭയുടേത് പ്രതികാര നടപടിയാണെന്ന് യൂഹനാന്‍ റമ്പാന്‍ പ്രതികരിച്ചു. കത്തോലിക സഭയുടെ സമ്മര്‍ദ പ്രകാരമാണ് നടപടി. എന്നാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ല. കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ സമ്മര്‍ദ്ദമാണ് നടപടിക്ക് കാരണം. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നും യൂഹനാന്‍ റമ്പാന്‍ ആവശ്യപ്പെട്ടു. 

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയറിയിച്ച മാനന്തവാടി രൂപതാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി എടുത്തിരുന്നു. എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നടന്നുവന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തെന്നും മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 

വേദപാഠം പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിസിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം എടുക്കാതെയാണ് നടപടി. എറണാകുളത്തുനിന്ന് തിരിച്ചെത്തിയയുടന്‍ വിവരമറിയിക്കുകയായിരുന്നെന്നും എന്തു കാരണം കൊണ്ടാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com