പ്രളയ ബാധിതരേയും ഒഴിവാക്കാതെ സര്‍ചാര്‍ജ് കൂട്ടി; വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

സര്‍ചാര്‍ജ് കൂട്ടി ഉപഭോക്താക്കളെ ദുരിതത്തിലാക്കിയിരിക്കുകയാണ് വൈദ്യുതിബോര്‍ഡ്‌
പ്രളയ ബാധിതരേയും ഒഴിവാക്കാതെ സര്‍ചാര്‍ജ് കൂട്ടി; വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

കൊച്ചി: പ്രളയദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഇരുട്ടടി നല്‍കി കെ.എസ്.ഇ.ബി. സര്‍ചാര്‍ജ് കൂട്ടി ഉപഭോക്താക്കളെ ദുരിതത്തിലാക്കിയിരിക്കുകയാണ് വൈദ്യുതിബോര്‍ഡ്‌. പ്രളയത്തിനു പിന്നില്‍ കെ.എസ്.ഇ.ബി.യുടെ ഡാം മാനേജ്‌മെന്റിലെ കുഴപ്പങ്ങളാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് സര്‍ചാര്‍ജ് വര്‍ധനവ് വന്നിരിക്കുന്നത്. 

ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 15 പൈസ അധിക നിരക്ക് കെ.എസ്.ഇ.ബി. ഈടാക്കിത്തുടങ്ങി. പുതിയ ബില്ലില്‍ സര്‍ചാര്‍ജ് നിരക്ക് കൂടി വന്നതോടെയാണ് ഉപഭോക്താക്കള്‍ അറിയുന്നത്. കെ.എസ്.ഇ.ബി. ഓഫീസിലുള്ളവര്‍ ഇതിന് മറുപടി കൊടുക്കേണ്ട സ്ഥിതിയിലാണ്. അധിക നിരക്ക് ഈടാക്കുന്നതിന് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. പ്രളയബാധിത പ്രദേശങ്ങളെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. 20 യൂണിറ്റിനു താഴെ ഉപയോഗിക്കുന്ന നോണ്‍ പേമെന്റ് ഗ്രൂപ്പിനെ (എന്‍.പി.ജി.) മാത്രമാണ് സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയടക്കം സര്‍ചാര്‍ജില്‍ വരുന്നുണ്ട്.

കഴിഞ്ഞ രണ്ട് നിരക്ക് വര്‍ധനയിലും 180 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സര്‍ചാര്‍ജില്‍ അവരെയും ഉള്‍പ്പെടുത്തി. മൂന്നു മാസത്തേക്കാണ് സര്‍ചാര്‍ജ് പിരിക്കുന്നതിനായി െറഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഓഗസ്റ്റ് 16 മുതലുള്ള ബില്ലുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് കൂടി ചേര്‍ത്തുകൊണ്ടുള്ള ബില്‍ നല്‍കാനാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ഇനത്തില്‍ 19.74 കോടിയുടെ അധിക ബാധ്യത ഉണ്ടായെന്ന കാരണത്താലാണ് റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്.

പ്രളയത്തോടനുബന്ധിച്ച് വൈദ്യുതി ഉത്പാദനത്തില്‍ ഉണ്ടായ വന്‍ ഇടിവ് വരും വര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയായി തീരും. 400500 മെഗാവാട്ടു വരെ ഇതുകൊണ്ടുമാത്രം പുറമെ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com