'സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതികാര നടപടിയില്ല, അറിയിച്ചത് വിശ്വാസികളുടെ പൊതുവികാര'മെന്ന് ഇടവക വികാരി

പള്ളിയുമായി ബന്ധപ്പെട്ട വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവിയില്‍ നിന്നാണ് സിസ്റ്ററെ നേരത്തെ വിലക്കിയിരുന്നത്. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിലക്കെന്നായിരുന്നു വിശദീകരണം. 
'സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതികാര നടപടിയില്ല, അറിയിച്ചത് വിശ്വാസികളുടെ പൊതുവികാര'മെന്ന് ഇടവക വികാരി

വയനാട്:  കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ സ്റ്റീഫന്‍ കോട്ടയ്ക്കല്‍. സംന്യാസിനി എന്ന നിലയില്‍ ഒരു വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വിശ്വാസികളുടെ വികാരം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്ററിനെ അറിയിക്കുകയായിരുന്നുവെന്നും പള്ളി വികാരി വ്യക്തമാക്കി. ഇടവക അംഗങ്ങള്‍ക്കുള്ള പരാതി മദര്‍ സുപ്പീരിയറിനെ അറിയിച്ചുവെന്നത് സത്യമാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതികാര നടപടിയെടുക്കാന്‍ ഇടവകയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാരയ്ക്കാമല മഠത്തില്‍ താമസിക്കുന്ന സിസ്റ്റര്‍ ലൂസി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമാണ്. പള്ളിയുമായി ബന്ധപ്പെട്ട വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവിയില്‍ നിന്നാണ് സിസ്റ്ററെ നേരത്തെ വിലക്കിയിരുന്നത്. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിലക്കെന്നായിരുന്നു വിശദീകരണം. 

സഭാ വിരുദ്ധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടു, വായ്പയെടുത്ത് കാറുവാങ്ങി, പൊതുവേദിയില്‍ സഭാവസ്ത്രം ധരിക്കാതെ എത്തി എന്നീ വിഷയങ്ങളില്‍ സിസ്റ്ററിനെതിരെ പരാതി ലഭിച്ചുവെന്നാണ് കോണ്‍വെന്റ് അധികൃതര്‍ നേരത്തേ പറഞ്ഞിരുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സംന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തി വന്ന സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. സമരം അവസാനിച്ച ശേഷമാണ് ഇവര്‍ മഠത്തിലേക്ക് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com