കേരളത്തെ പ്രശംസിച്ച് കേന്ദ്ര സംഘം; പ്രളയത്തെ നേരിട്ടത് കുറ്റമറ്റ രീതിയില്‍; റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ 

പ്രളയത്തെ കുറ്റമറ്റ രീതിയില്‍ നേരിടാന്‍ കേരളത്തിന് സാധിച്ചതായി കേന്ദ്ര സംഘം
കേരളത്തെ പ്രശംസിച്ച് കേന്ദ്ര സംഘം; പ്രളയത്തെ നേരിട്ടത് കുറ്റമറ്റ രീതിയില്‍; റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ 

തിരുവനന്തപുരം: പ്രളയത്തെ കുറ്റമറ്റ രീതിയില്‍ നേരിടാന്‍ കേരളത്തിന് സാധിച്ചതായി കേന്ദ്ര സംഘം. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനങ്ങളില്‍ നിന്ന് യാതൊരു പരാതികളും ലഭിച്ചില്ലെന്നും ഇത്  അത്ഭുതപ്പെടുത്തിയതായും കേരളത്തിലെ പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്ര സംഘം പറഞ്ഞു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ബി.ആര്‍ ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. 

ദുരിതം ബാധിച്ച പന്ത്രണ്ട് ജില്ലകളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സംഘം. പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തില്‍പ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ദ്രുതഗതിയിലുള്ളതും കുറ്റമറ്റതുമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമായിരുന്നു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചതായും ബി.ആര്‍ ശര്‍മ പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പൂര്‍ണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് സ്‌പെഷ്യല്‍ പാക്കേജ് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെമോറാണ്ടം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു. 

സംസ്ഥാനത്ത് സംഭവിച്ച പ്രളയക്കെടുതികളുടെ രൂക്ഷത വിലയിരുത്താന്‍ നാല് ടീമുകളായാണ് സംഘം വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചത്. പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ടും ജനങ്ങളില്‍ നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചുമാണ് സംഘം സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ രൂക്ഷത വിലയിരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com