കൊച്ചി: ശബരിമലയിലേയും പമ്പയിലേയും പുനര്‍നിര്‍മാണ പ്രവർത്തനങ്ങളിലേക്ക് അയ്യപ്പ ഭക്തരില്‍ നിന്ന‌് ഫണ്ട് സമാഹരിക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇതിന്റെ ഭാഗമായി നിലയ‌്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക കാണിക്കവഞ്ചി സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. പ്രത്യേക നിറം നല്‍കി ഭക്തരുടെ ശ്രദ്ധയാകര്‍ഷിക്കും വിധമുള്ള കേന്ദ്രങ്ങളിലാകണം കാണിക്കവഞ്ചി സ്ഥാപിക്കേണ്ടത‌്. കാണിക്കവഞ്ചി വരവിന‌് പ്രത്യേക അക്കൗണ്ടാകാമെന്നും തുക പുനര്‍നിര്‍മാണത്തിനു മാത്രമേ വിനിയോഗിക്കാവൂ എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. വലിയ അക്ഷരത്തില്‍ ബോര്‍ഡ‌് പ്രദര്‍ശിപ്പിക്കണമെന്നും പണം നിക്ഷേപിക്കണമെന്ന‌് ആവശ്യപ്പെട്ട‌് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ പ്രചാരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പമ്പ പുനര്‍നിര്‍മിക്കാനുള്ള ശബരിമല സ‌്പെഷ്യല്‍ കമീഷണര്‍ റിപ്പോര്‍ട്ട‌് പരിഗണിക്കവേയാണ‌് ജസ‌്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നടപടി. കമ്പനികളില്‍ നിന്ന‌് പുനര്‍നിര്‍മാണ ഫണ്ട‌് ശേഖരിക്കാന്‍ കഴിയുമോ എന്ന‌് മാസ‌്റ്റര്‍ പ്ലാന്‍ കമ്മിറ്റി പരിശോധിക്കണം. ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ‌് പുറപ്പെടുവിക്കുമെന്നും ബെഞ്ച‌് വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ