കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ബിഷപ്പിന്റെ വാദം. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.
കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്‍റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണം എന്ന് ബിഷപ്പ് ഹർജിയിൽ ഉന്നയിക്കുന്നു. കസ്റ്റഡിയിൽ ഇരിക്കെ തന്റെ വസ്ത്രങ്ങൾ അടക്കം നിർബന്ധപൂർവം വാങ്ങിയ പൊലീസ്, കേസിൽ കള്ളതെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നു.
വസ്തുത അറിയാത്ത ചില ആളുകളുടെ താൽപ്പര്യത്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നു.അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിർത്തേക്കും. ബിഷപ്പിന് ജാമ്യം നൽകുന്നത് കേസിലെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന് പൊലീസ് അറിയിക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിക്കും. ബിഷപ്പിന് ലൈംഗികശേഷിയിൽ പ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പാല മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പാല സബ് ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ. ഒക്ടോബർ ആറുവരെയാണ് ബിഷപ്പിനെ പാല കോടതി റിമാൻഡ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ