നിലമ്പൂർ: മാനിന്റെ ഇളം ഇറച്ചിയെന്ന വ്യാജേന വിളമ്പിയ പട്ടിയിറച്ചി കഴിച്ചവർ ആശുപത്രിയിൽ. നിലമ്പൂർ കാളികാവിലെ ചോക്കാട് പഞ്ചായത്തിലാണ് മാനിറച്ചിയെന്നു കരുതി ചിലർ പട്ടിയിറച്ചി കഴിച്ചത്. എന്നാൽ ഇത് ഭക്ഷിച്ചതോടെ ഇവർ ഛർദ്ദിച്ച് അവശരാകുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടിൽ കയറി മാനിനെ വേട്ടയാടി ശുദ്ധമായ വെടിയിറച്ചി നൽകാമെന്ന വേട്ടക്കാരുടെ വാക്ക് വിശ്വസിച്ചതാണ് ആളുകൾക്ക് വിനയായത്. മാനിറച്ചിയെന്ന വ്യാജേന ഉയർന്ന വിലയ്ക്ക് വേട്ടക്കാർ ഇറച്ചി വിൽക്കുകയും ചെയ്തു. ഇറച്ചി വേവിച്ചപ്പോൾ കൂടുതൽ സമയം എടുത്തത് ചിലർക്ക് സംശയം തോന്നാനിടയാക്കി. ഇതിനുപുറമെ കാളികാവ് മലയുടെ അടിവാരത്തിൽ നിന്നും നായ്ക്കളുടെ അറുത്തെടുത്ത തല ലഭിച്ചതോടെയാണ് സംഭവം വ്യക്തമായത്. എന്നാൽ ഈ സമയത്തിനുള്ളിൽ നിരവധിപ്പേർ ഇറച്ചി ഭക്ഷിച്ചുകഴിഞ്ഞിരുന്നു.
വന്യജീവിയായ മാനിന്റെ ഇറച്ചിക്കായി കാശിറക്കിയതു നിയമപരമായി ഗുരുതര കുറ്റമാണ്. എന്നാൽ ഇതു സംബന്ധിച്ചു പരാതി ലഭിക്കാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ