കേരളത്തിലെ മുഴുവന്‍ വനിത പൊലീസുകാരെയും വിന്യസിച്ചാലും മതിയാകില്ല; ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം വേണമെന്ന് പൊലീസ്

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച  സുപ്രീംകോടതി വിധിക്ക് പിന്നാലെ തിരക്ക് നിയന്ത്രിക്കാനായി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി പൊലീസ്.
കേരളത്തിലെ മുഴുവന്‍ വനിത പൊലീസുകാരെയും വിന്യസിച്ചാലും മതിയാകില്ല; ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം വേണമെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച  സുപ്രീംകോടതി വിധിക്ക് പിന്നാലെ തിരക്ക് നിയന്ത്രിക്കാനായി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി പൊലീസ്. ദര്‍ശനസമയം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. കേരളത്തിലെ മുഴുവന്‍ വനിത പൊലീസുകാരെയും ശബരിമലയില്‍ വിന്യസിച്ചാലും സുരക്ഷക്കായി കൂടുതല്‍ ജീവനക്കാരെ കണ്ടെത്തേണ്ടിവരുമെന്നാണ് പൊലീസ് വിലയിരുത്തല്‍.


മണ്ഡല മകരവിളക്ക് കാലത്തെ ഒരു ദിവസം ശരാശരി ഒരു ലക്ഷം പേര്‍ ശബരിമലയിലെത്തുന്നൂവെന്നാണ് പൊലീസിന്റെ കണക്ക്. 17 മണിക്കൂര്‍ വരെ ശ്രീകോവില്‍ തുറന്ന് ദര്‍ശന സൗകര്യം ഒരുക്കും. ഒരു മിനിട്ടില്‍ 75 പേര്‍ വീതം പതിനെട്ടാംപടി ചവിട്ടിയാല്‍ ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് വരെ ദര്‍ശനത്തിന് അവസരം ലഭിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. സ്ത്രീകള്‍ കൂടിയാകുമ്പോള്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം മുപ്പത് ശതമാനം വരെ വര്‍ധിച്ച്  ഒന്നേകാല്‍ ലക്ഷമായേക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ ക്യൂ സംവിധാനത്തിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയില്ലങ്കില്‍ ഇവരെ ഉള്‍ക്കൊള്ളുക വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

ഇത് മുന്‍കൂട്ടി കണ്ടാണ് ഒരു ദിവസം പരമാവധിയെത്തുന്നവരുടെയെണ്ണം എണ്‍പതിനായിരത്തില്‍ താഴെയായി ചുരുക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഇതിനായി ഓണ്‍ലൈനായും നേരിട്ടും ദര്‍ശന തീയതി ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും എങ്കില്‍ ഒരോ ദിവസമെത്തുന്നവര്‍ക്കും അന്ന് തന്നെ മടങ്ങാനാവുന്ന തരത്തില്‍ തിരക്ക് ക്രമീകരിക്കാമെന്നും പൊലീസ് പറയുന്നു. 

പ്രധാനപ്പെട്ട വെല്ലുവിളിയായി പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത് സുരക്ഷക്കാവശ്യമായ വനിത പൊലീസുകാരെ കണ്ടെത്തുന്നതാണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയായി 1500 വനിത പൊലീസിനെയെങ്കിലും നിയോഗിക്കണം. എന്നാല്‍ സേനയിലാകെയുള്ളത് 3100 സിവില്‍ പൊലീസുകാരടക്കം 4000 വനിതകളാണ്. രണ്ട് മാസത്തെ സീസണില്‍ കേരളത്തിലെ മുഴുവന്‍ വനിത പൊലീസുകാരെയും ഉപയോഗിക്കേണ്ടിവരുമെന്നതാണ് പ്രശ്‌നം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com